കോഴിക്കോട്: പിഎസ് സി കോഴ ആരോപണത്തെ തുടർന്ന് സിപിഎം പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പരാതിക്കാരന്റെ വീട്ടില്‍ അമ്മയ്ക്കും മകനുമൊപ്പം സമരമിരിക്കാൻ ഒരുങ്ങി പ്രമോദ് കോട്ടൂളി.
തന്നെ ആക്രമിക്കുന്നത് തെളിവില്ലാതെയാണെന്നും താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല, കോഴിക്കോട് നഗരത്തില്‍ ഇന്നുവരെ ഒരു റിയല്‍ എസ്റ്റേറ്റ് കച്ചവടവും നടത്തിയിട്ടില്ല. ഇല്ലാത്ത ആരോപണം ഉന്നയിച്ചതിനാലാണ് പരാതിക്കാരന്റെ വീട്ടിൽ സമരമിരിക്കുന്നതെന്നും പ്രമോദി കോട്ടൂളി പറഞ്ഞു.
തന്നെ പുറത്താക്കിയ നടപടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഘടനാപരമായി നടപടി അവര്‍ അറിയിക്കേണ്ടതാണ്. താന്‍ കോഴവാങ്ങിയെന്നാണ് ആരോപിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് അമ്മയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്.
കടുത്തജീവിത പ്രയാസങ്ങളിലൂടെയാണ് അമ്മ തന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. മകനായ ശേഷമാണ് താന്‍ സഖാവായത്. പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നപ്പോള്‍ നിരവധി തവണ ജയില്‍വാസവും ലാത്തിച്ചാര്‍ജ് ഉള്‍പ്പടെ അനുഭവിച്ചപ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ അമ്മ അനുഭവിച്ചിട്ടുണ്ട്.
ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ്? എന്നാണ്? ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിന് പിന്നിൽ. ഇയാളുടെ വീടിന് മുന്നിൽ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാൻ പോകുകയാണ്. ഇയാൾ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണം.
ഇനി തനിക്ക് ഒന്നും ഒളിക്കാനില്ല. കുടുക്കാന്‍ ശ്രമിച്ചവരുടേത് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും തുറന്നുപറയും. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നതെന്ന് പ്രമോദ് പറഞ്ഞു. സമരസ്ഥലത്തുവെച്ച് താൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.