രക്ഷകനായി വീണ്ടും എമിലിയാനോ, പെനൽറ്റി നഷ്ടമാക്കി മെസി; ഇക്വഡോറിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി അർജന്‍റീന കോപ്പ സെമിയിൽ

ന്യൂയോര്‍ക്ക്: കോപ്പ അമേരിക്ക ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി അര്‍ജന്‍റീന സെമിയിലെത്തി. ക്യാപ്റ്റന്‍ ലിയോണല്‍ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയെങ്കിലും ഷൂട്ടൗട്ടില്‍ ഇക്വഡോറിന്‍റെ രണ്ട് താരങ്ങള്‍ കിക്ക് നഷ്ടമാക്കിയതോടെ അര്‍ജന്‍റീന ഷൂട്ടൗട്ടില്‍ ഇക്വഡോറിനെ 5-3ന് വീഴ്ത്തി സെമിയിലെത്തി. നിശ്ചിത സമയത്ത് ഇരു ടീമും 1-1 സമനിലയായതിനെത്തുടര്‍ന്നായിരുന്നു മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

35-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്തില്‍ ഹെഡ്ഡറിലൂടെ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചിരുന്നു. വിജയമുറപ്പിച്ച അര്‍ജന്‍റീനയെ ഞെട്ടിച്ച് കളി തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ 91-ാം മിനിറ്റില്‍ ഇക്വഡോര്‍ കെവിന്‍ റോഡ്രിഗസിന്‍റെ ഗോളിലൂടെ ഇക്വഡോര്‍ സമനില പിടിച്ചു. ഇതോടെ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു.

ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഷൂട്ടൗട്ടില്‍ അര്‍ജന്‍റീനയ്ക്കായി ആദ്യ കിക്കെടുത്ത ലിയോണല്‍ മെസിക്ക് പിഴച്ചതോടെ അര്‍ജന്‍റീനയുടെ ചങ്കിടിപ്പേറി. മെസിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിപ്പുറത്തുപോയി. എന്നാല്‍ കൊളംബിയയുടെ ആദ്യ കിക്ക് തടുത്തിട്ട അര്‍ജന്‍റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്‍റീനയുടെ ശ്വാസം വീണ്ടെടുത്തു. അര്‍ജന്‍റീനയുടെ രണ്ടാം കിക്കെടുത്ത ജൂലിയന്‍ ആല്‍വാരെസ് പന്ത് വലയിലെത്തിച്ചപ്പോള്‍ കൊളംബിയയുടെ രണ്ടാം കിക്കെടുത്ത അലന്‍ മിന്‍ഡയുടെ ഷോട്ടും തടുത്തിട്ട് എമിലിയാനോ വീരനായകനായി. പിന്നീട് കിക്കെടുത്ത അലക്സി മക്‌ അലിസ്റ്ററും ഗോൺസാലോ മൊണ്ടിയാലും നിക്കൊളാസ് ഒട്ടമെന്‍ഡിയും അര്‍ജന്‍റീനക്കായി ലക്ഷ്യം കണ്ടപ്പോള്‍ ജോണ്‍ യെബോയും ജോര്‍ഡി കാസിഡോയും കൊളംബിയക്കായി ലക്ഷ്യം കണ്ടു.

നിശ്ചത സമയത്ത് ഇക്വഡോറിന് രണ്ടാം പകുതിയില്‍ അവസരം ലഭിച്ചെങ്കിലും സൂപ്പര്‍ താരം എന്നെര്‍ വലന്‍സിയ പെനല്‍റ്റി കിക്ക് നഷ്ടമാക്കിയത് ഇക്വഡോറിന് തിരിച്ചടിയായി. ക്യാപ്റ്റൻ ലിയോണല്‍ മെസിയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് അര്‍ജന്‍റീന ഇറങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin