ട്വിസ്റ്റുകള്‍ക്കൊടുവില്‍ ആറ്റിങ്ങലില്‍ അടൂർ പ്രകാശ്; പോസ്റ്റല്‍ റീ കൗണ്ടിംഗിന് ശേഷം 684 വോട്ടിന്റെ ജയം
തിരുവനന്തപുരം: ശക്തമായ ത്രികോണ പോരാട്ടം നടന്ന ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് വിജയിച്ചു. ട്വിസ്റ്റുകള്‍ക്കൊടുവിലായിരുന്നു അടൂര്‍ പ്രകാശിന്റെ വിജയം പ്രഖ്യാപിച്ചത്. പോസ്റ്റല്‍ റീ കൗണ്ടിംഗിന് ശേഷം 684 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അടൂര്‍ പ്രകാശിന്റെ ജയം. അതേസമയം, മാറ്റിവെച്ച 984 ബാലറ്റുകൾ എണ്ണണമെന്ന് എൽഡിഎഫ് ആവശ്യപ്പെട്ടു. നിയമ നടപടികളിലേക്ക് പോകാനാണ് എൽഡിഎഫിന്റെ തീരുമാനം.
വര്‍ക്കല എംഎല്‍എയും സിപിഎം നേതാവുമായ വി ജോയിയെയാണ് അടൂര്‍ പ്രകാശ് തോല്‍പ്പിച്ചത്. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് അടൂര്‍ പ്രകാശ് നേടിയത്. വി ജോയിയും അടൂര്‍ പ്രകാശും തമ്മില്‍ കടുത്ത മത്സരമാണ് ആറ്റിങ്ങലില്‍ നടന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി വി മുരളീധരന് മൂന്നാമതാണ്. 3,28,051 വോട്ടാണ് അടൂര്‍ പ്രകാശിന് നേടാനായത്. വി. ജോയി 3,27,367 വോട്ടും വി മുരളീധരന് 3,11,779 വോട്ടും നേടി. മണ്ഡലത്തിലെ മറ്റ് സ്ഥാനാര്‍ത്ഥികളായ അഡ്വ.സുരഭി – 4,524, പ്രകാശ് പി.എൽ – 1,814, പ്രകാശ് എസ് – 811, സന്തോഷ്.കെ – 1,204 എന്നിങ്ങനെയാണ് വോട്ട് നേടിയത്. നോട്ട 9,791 വോട്ടും നേടി.