കൊല്ലം: ജനകീയതയും ജനസേവനവും സമം ചാലിച്ച് കൊല്ലത്തിന്റെ പ്രേമലു ഹാട്രിക് തികച്ച് വീണ്ടും വിജയകിരീടമണിഞ്ഞു. യു.ഡി.എഫിലെ എൻ.കെ പ്രേമചന്ദ്രനെ പിടിച്ചുകെട്ടാൻ രണ്ട് താരങ്ങളെ ഇറക്കിയാണ് ഇടത്, എൻ.ഡി.എ മുന്നണികൾ കൊല്ലത്ത് പരീക്ഷണം നടത്തിയത്.
ചലച്ചിത്ര താരവും എം.എൽ.എയുമായ എം.മുകേഷ് എൽ.ഡി.എഫിനായും ജി കൃഷ്ണകുമാർ എൻ.ഡി.എയ്ക്കായും കാടിളക്കി പോരാട്ടം നടത്തിയെങ്കിലും പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഒരുലക്ഷത്തിന് മുകളിലേക്ക് കുതിച്ചുകയറി. ന്യൂനപക്ഷ, ഭൂരിപക്ഷ വോട്ടുകളെല്ലാം പ്രേമചന്ദ്രന് ലഭിച്ചതിനാലാണ് ഭൂരിപക്ഷം ഇത്രത്തോളം ഉയർന്നത്.
അടിയൊഴുക്കുകൾ ശക്തമായ മണ്ഡലത്തിൽ മുന്നണികളെല്ലാം കരുതലോടെയാണ് പ്രചാരണം നടത്തിയത്. മോഡിയുടെ പാർലമെന്റിലെ വിരുന്നിൽ പങ്കെടുത്തതടക്കം ഉയർത്തിക്കാട്ടി പ്രേമചന്ദ്രനെതിരേ ഇടതുമുന്നണി ശക്തമായ പ്രചാരണം നടത്തിയെങ്കിലും ന്യൂനപക്ഷ വോട്ടുകൾ അതിൽ ഒഴുകിപ്പോയില്ല.
ജനകീയതയും മണ്ഡലത്തിൽ സുപരിചിതനെന്ന പേരും പ്രേമചന്ദ്രന് തുണയായി മാറി. രാജ്യത്തെ ഏറ്റവും മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരം നേടിയ പ്രേമചന്ദ്രനെ തങ്ങളുടെ എം.പിയാക്കാതിരിക്കാൻ കൊല്ലത്തുകാർക്ക് കഴിയുമായിരുന്നില്ല.
കിഴക്ക് തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് കോട്ടവാസൽ മുതൽ വടക്ക് ചവറ കന്നേറ്റി പാലം വരെയാണ് കൊല്ലം മണ്ഡലം. 2014ൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയെയും 2019ൽ ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലിനെയും തോൽപ്പിച്ചാണ് പ്രേമചന്ദ്രൻ ലോകസഭയിലെത്തിയത്.
അതിനാൽ ഇത്തവണ പാർട്ടി അംഗമല്ലാത്ത വെള്ളിത്തിരയിലെ താരമായ മുകേഷിനെയാണ് ഇടതുമുന്നണി സി.പി.എം ചിഹ്നത്തിൽ മത്സരിപ്പിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17611 ഭൂരിപക്ഷമുണ്ടായിരുന്ന മുകേഷിന് കഴിഞ്ഞ തവണ കിട്ടിയത് 2072 വോട്ടിന്റെ ഭൂരിപക്ഷം മാത്രം.
കണക്കുകൾ ഇങ്ങനെയാണെങ്കിലും കൊല്ലത്തെ രാഷ്ട്രീയ പോരിനെ വേറിട്ടതാക്കുന്നത് ശക്തമായ അടിയൊഴുക്കുകളാണ്. താര സ്ഥാനാർത്ഥിയെ ഇറക്കി ഇത്തവണ കൊല്ലം തിരിച്ചുപിടിക്കാൻ എതിർമുന്നണികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അഭിപ്രായ സർവേകളിലെല്ലാം പ്രേമചന്ദ്രനായിരുന്നു മുന്നിൽ. 2014 മുതൽ തുടരുന്ന വിജയം ഇത്തവണയും പ്രേമചന്ദ്രന്റെ കൈകളിലായിരിക്കുമെന്നാണ് സർവേകൾ. ഇത് ശരിവയ്ക്കുന്നതാണ് വോട്ടെണ്ണൽ ഫലം. പ്രേമചന്ദ്രന്റെ വ്യക്തിപ്രഭാവവും വോട്ടായി മാറിയെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം. മുകേഷിനും എൻ.ഡി.എ സ്ഥാനാർത്ഥിയായ ജി. കൃഷ്ണകുമാറിനും താര പരിവേഷമുണ്ട്. ഇവർ വോട്ട് ചോദിച്ചെത്തുമ്പോൾ താരം എന്ന നിലയിൽ പ്രത്യേക സ്വീകാര്യത ലഭിക്കുന്നുമുണ്ട്. ഇടത് വോട്ടിനൊപ്പം താരമെന്ന നിലയിലുള്ള സ്വീകാര്യത കൂടി വോട്ടായി മാറിയാൽ പ്രേമചന്ദ്രനെ വീഴ്ത്താമെന്ന പ്രതീക്ഷയിലായിരുന്നു ഇരുമുന്നണികളും. ഈ പ്രതീക്ഷകളാണ് കൊല്ലത്തുകാർ തകർത്തത്.
ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലത്തുള്ളത്. ഇതിൽ കുണ്ടറ ഒഴികെയുള്ളതെല്ലാം എൽ.ഡി.എഫ് ഭരണത്തിലാണ്. 2014ലും 2109ലും ലോക്സഭാ മണ്ഡലപരിധിയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈപ്പിടിയിൽ ആയിരിക്കുമ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി എത്തിയ പ്രേമചന്ദ്രൻ കൊല്ലത്ത് വിജയിച്ചത്. അതുവരെ എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന പ്രേമചന്ദ്രൻ ഒരു സുപ്രഭാതത്തിൽ മുന്നണി മാറി യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടും അദ്ദേഹത്തിന് വിജയം നേടാനായി.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇക്കുറി വോട്ട് ചെയ്യുന്നത് 21 ലക്ഷം വോട്ടർമാരാണ്. ഇതിൽ 22,795 പേർ കന്നിവോട്ടർമാരാണ്. ഇത്തവണ പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരാണ് ഏറെയും. 11.01 ലക്ഷം സ്ത്രീവോട്ടർമാരാണ് പട്ടികയിലുള്ളത്. സ്ത്രീവോട്ടുകളും കാര്യമായി പ്രേമചന്ദ്രന് കിട്ടിയെന്നാണ് വിലയിരുത്തൽ.
ന്യൂനപക്ഷ വോട്ടുകളും പ്രേമചന്ദ്രന്റെ വിജയത്തിൽ നിർണായകമായി. 2014ൽ എം.എ. ബേബിയെ വീഴ്ത്തിയ ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് 2019ൽ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം ഞെട്ടിക്കുന്നതാക്കി. മുസ്ലീം വോട്ടുകളുടെ ഏകീകരണം തടയാൻ 2019ൽ പ്രേമചന്ദ്രന് ആർ.എസ്.എസ് ബന്ധമുണ്ടെന്നുള്ള പ്രചരണം എൽ.ഡി.എഫ് ശക്തമാക്കിയെങ്കിലും ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് തടയാനായില്ല.
എന്നാൽ ഇത്തവണ ന്യൂനപക്ഷ വോട്ടുകളുടെ അടിയൊഴുക്ക് തടയാനല്ല, പ്രേമചന്ദ്രനെതിരെ വഴിതിരിച്ച് വിടാനുള്ള ശ്രമത്തിലായിരുന്നു എൽ.ഡി.എഫ്. പക്ഷേ അത് വിലപ്പോയില്ല.