മലമ്പുഴ: ആമ്പുലൻസ്, ഫയർഫോഴ്, ദേശീയ ദുരന്തനിവാരണ സേന, പോലീസ് എന്നിവർ അതിവേഗം പാഞ്ഞുവന്ന് റോപ്പ് വേയുടെ അടിയിലെത്തുന്നു. തങ്ങളെ രക്ഷിക്കണേ എന്നു പറഞ്ഞ് റോപ്പ് വേയിൽ കുടുങ്ങിയവർ കരയുന്നു.
കണ്ടു നിന്ന വിനോദസഞ്ചാരികൾ അമ്പരന്നു. സേനാംഗങ്ങൾ റോപ്പ് വേയുടെ കമ്പിയിലൂടെ ചെന്ന് കയറു കെട്ടി അവരെ രക്ഷിക്കുന്നു. ദേശീയ ദുരന്തനിവാരണ സേന മലമ്പുഴറോപ്പ് വേയിൽ നടത്തിയ മോക്ഡ്രിൽ ഏറെ ശ്രദ്ധേയമായി. ദുരന്തനിവാരണ സേനയുടെ നാലാമത് ബറ്റാലിയൻ ആർക്കോണം തമിഴ്നാട് നിന്നുള്ള സംഘം ആണ് റോപ്പ് വെയിൽ രക്ഷാപ്രവർത്തനം നടത്തിയത്.
ടീമിന് നേതൃത്വം നൽകിയത് ഡെപ്യൂട്ടി കമാൻഡർ പ്രവീൺ എസ് പ്രസാദ്, ടീം കമാൻഡർ ഇൻസ്പെക്ടർ എക്സിക്യൂട്ടീവ് എ.കെ ചൗഹാൻ എന്നിവരടങ്ങുന്ന 25 സേനാംഗങ്ങളാണ് രക്ഷാദൗത്യത്തിന് നേതൃത്വം വഹിച്ചത്. എൻഡിആർഎഫ് സംഘാംഗമായ അങ്കിത് റാത്തിയും ശ്രീകാന്തുമാണ് റോപ്പിന് മുകളിലൂടെ കയറി രക്ഷാപ്രവർത്തനം നടത്തിയത്.
റോപ്പിന് മുകളിൽ കുടുങ്ങിയ രണ്ട് സഞ്ചാരികളെയാണ് സംഘം രക്ഷപ്പെടുത്തിയത്. കളക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേറ്റേഷൻ സെന്ററിൽ നിന്നുള്ള അടിയന്തര നിർദേശത്തെ തുടർന്നാണ് എൻഡിആർഎസ് സംഘം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.
കഴിഞ്ഞദിവസം ജാർഖണ്ഡില്‍ ഉണ്ടായ അപകടത്തെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി എൻഡിആർഎഫ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.