ന്യൂഡൽഹി: എക്‌സിറ്റ് പോളുകളുമായി ബന്ധപ്പെട്ട ടെലിവിഷന്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കും. ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം പാര്‍ട്ടി പിന്‍വലിച്ചു. ഇന്ത്യാ സഖ്യത്തിന്റെ ഡൽഹിയിൽ നടന്ന യോഗത്തിനു ശേഷമാണ് തീരുമാനം. ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.
എക്‌സിറ്റ് പോളുകളെക്കുറിച്ചുള്ള ചർച്ചകളിൽ പാർട്ടി പങ്കെടുക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
“വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. ജൂൺ നാലിന് ഫലം പുറത്തുവരും. അതിനുമുമ്പ്, ടിആർപിക്ക് വേണ്ടി ഊഹാപോഹങ്ങളില്‍ ഏർപ്പെടാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല. ജനങ്ങളെ അറിയിക്കുക എന്നതായിരിക്കണം ഏതൊരു സംവാദത്തിൻ്റെയും ലക്ഷ്യം. ജൂൺ 4 മുതൽ ഞങ്ങൾ സന്തോഷത്തോടെ സംവാദങ്ങളിൽ പങ്കെടുക്കും”, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ നടപടിയെ ബിജെപി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് വന്‍ പരാജയമാണെന്നും, അതിനാല്‍ അവര്‍ക്ക് മാധ്യമങ്ങളെ നേരിടാന്‍ കഴിയില്ലെന്നുമായിരുന്നു ആഭ്യന്തര മന്ത്രി അമിത് ഷായുടെ വിമര്‍ശനം.
എക്സിറ്റ് പോളുകൾ വളരെക്കാലമായി നടക്കുന്നുണ്ട്. എന്നാൽ ഇത്തവണ, തോൽവി കാരണം, അവർക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല, അതിനാലാണ് കോണ്‍ഗ്രസ് ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്നതെന്നും അമിത് ഷാ പരിഹസിച്ചു. ഫലം തങ്ങൾക്കനുകൂലമാകുമെന്ന് പ്രതീക്ഷിക്കാത്തപ്പോൾ കോൺഗ്രസ് ഒഴിഞ്ഞുമാറുന്നുവെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രതികരണം. വിമര്‍ശനങ്ങള്‍ ശക്തമായതിന് പിന്നാലെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് പിന്‍വലിക്കുകയായിരുന്നു.