കൊവാക്സിന് എതിരായ പഠനം തള്ളി ഐസിഎംആർ; പഠനത്തിൽ ഉദ്ധരിച്ചത് നീക്കം ചെയ്യണമെന്ന് ഡയറക്ടർ ജനറലിന്‍റെ കത്ത്
ദില്ലി: കൊവാക്സിന്റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള ബനാറസ് ഹിന്ദു സർവകലാശാലയിലെ ഗവേഷകരുടെ പഠനം തള്ളി ഐസിഎംആർ. ഐസിഎംആറിനെ പഠനത്തിൽ ഉദ്ധരിച്ചത് നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് ഗവേഷകർക്കും ജേർണൽ എഡിറ്റർക്കും ഡയറക്ടർ ജനറൽ രാജീവ് ബാൽ കത്തയച്ചു. ഐസിഎംആർ ഒരു തരത്തിലും ഈ പഠനവുമായി സഹകരിച്ചിട്ടില്ല. ഐസിഎംആറിനെ ഉദ്ധരിച്ചത് തെറ്റായിട്ടാണ്. പഠനം സംബന്ധിച്ച് അവ്യക്തതകൾ ഏറെ ഉണ്ടെന്നും വിവര ശേഖരണ രീതി പോലും ശരിയല്ല എന്നും രാജീവ് ബാൽ കത്തിൽ ചൂണ്ടിക്കാട്ടി.
കൊവാക്സിൻ സ്വീകരിച്ച മൂന്നിലൊന്ന് ആളുകള്‍ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തൽ. ഈ പഠനത്തിൽ ഐസിഎംആറിനെ ഉദ്ധരിച്ചത് പാടേ തള്ളിക്കൊണ്ടാണ് ഡയറക്ടർ ജനറൽ രംഗത്തെത്തിയത്. തട്ടിക്കൂട്ട് പഠനമാണിതെന്നാണ് ആരോപണം. 926 ആളുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ആളുകളെ തെരഞ്ഞെടുത്തതിൽ ഉള്‍പ്പെടെ പക്ഷപാതിത്വം ഉണ്ടാവാനുള്ള സാധ്യതയും രാജീവ് ബാൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഭാരത് ബയോടെക്കാണ് കോവാക്സിൻ പുറത്തിറക്കിയത്. വാക്സിനെടുത്തവരിൽ പലർക്കും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധ, ശ്വാസകോശരോഗം, ചർമ രോഗം, ആർത്തവ പ്രശ്നങ്ങള്‍ തുടങ്ങിയ കണ്ടെത്തിയെന്നാണ് പഠനത്തിലെ കണ്ടെത്തൽ. അനുബന്ധ രോഗങ്ങള്‍ ഉള്ളവരിലാണ് പാർശ്വ ഫലങ്ങള്‍ കൂടുതൽ കണ്ടെത്തിയതെന്നും വിശദമായ പരിശോധന വേണമെന്നും പഠന റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. ഡോ. ശങ്ക ശുഭ്ര ചക്രബർത്തിയുടെ നേതൃത്വത്തിൽ 2022 ജനുവരി മുതൽ 2023 ആഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. ജർമനിയിലെ സ്പ്രിംഗർ നേച്ചർ എന്ന ജേർണലിലാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്.
നേരത്തെ കോവിഷീൽഡിന്‍റെ പാർശ്വഫലങ്ങളെ കുറിച്ച് പരാതി ഉയർന്നിരുന്നു. വാക്സിന്‍റെ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി ആസ്ട്രാസെനേക്ക കമ്പനി തന്നെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുള്ളതിനാൽ തങ്ങളുടെ വില്‍പന കുത്തിനെ കുറഞ്ഞുപോയെന്നുമാണ് കമ്പനിയുടെ വിശദീകരണം. പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്കപ്പെടേണ്ട എന്നാണ് കമ്പനി ആവര്‍ത്തിക്കുന്നത്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥ അപൂര്‍വം പേരിലേ ഉണ്ടായിട്ടുള്ളൂ എന്നാണ് കമ്പനി കോടതിയെ അറിയിച്ചത്.
കൊവിഡ് 19 വാക്സീനായ കൊവാക്സീൻ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം