കൊല്ലം: കൊട്ടാരക്കര സദാനന്ദപുരം കോട്ടൂർ ചിറയിൽ രണ്ട് പേര് മുങ്ങിമരിച്ചു. സദാനന്ദപുരം ആകാശ് ഭവനിൽ ആകാശ് (23), മേലില നടുക്കുന്ന് പുതിയിടത്തു പുത്തൻവീട്ടിൽ ശ്രീജിത്ത് (22) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം.
മുങ്ങല്‍ വിദഗ്ധരും പൊലീസും എത്തിയാണ് ഇരുവരുടെയും മൃതദേഹം പുറത്തെടുത്തത്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും കുളിക്കാനെത്തിയത്. നീന്തല്‍ അറിയാത്തതിനാല്‍ വിഷ്ണു കുളത്തില്‍ ഇറങ്ങിയില്ല. കുളിക്കുന്നതിനിടെ ആകാശും ശ്രീജിത്തും മുങ്ങിത്താഴുകയായിരുന്നു.
കൊല്ലത്ത് ഫയർ ആൻഡ് സേഫ്റ്റി വിദ്യാർഥി ആയിരുന്നു ശ്രീജിത്ത്. നിർമാണ കരാറുകാരൻ ശ്രീകുമാറിന്റെയും ജയയുടെയും മകനാണ്. സഹോദരി: ശ്രീലക്ഷ്മി.
ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. നിർമാണ തൊഴിലാളി മുരുകന്റെയും തൊഴിലുറപ്പ് തൊഴിലാളി സന്ധ്യയുടെയും മകനാണ് ആകാശ്. സഹോദരി: അർച്ചന.