തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് മുതൽ അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി രാവിലെ മുതൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് മഴ കനക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലീ ലിറ്റർ മഴ ലഭിക്കുമെന്നാണ് പ്രവചനം. വരും ദിവസങ്ങളിലും ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ശനിയാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ നിന്നും വ്യക്തമാകുന്നത്. ഞായറാഴ്ച കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകൡലാണ് യെല്ലോ അലർട്ടുള്ളത്.
മഴയ്ക്ക് പുറമേ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ – കർണ്ണാടക തീരപ്രദേശത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. തെക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാട് തീരത്തിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. വടക്കൻ മധ്യപ്രദേശിന് മുകളിൽ മറ്റൊരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ഇതിന് പുറേ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യതയുമുണ്ട്. ഇതിന്റെയെല്ലാം സ്വാധീന ഫലമായിട്ടാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്.