വടകര: ഇളനീരൊന്നിന് ചുരുങ്ങിയത് 40 രൂപയുണ്ട് വിപണിയില്‍. തേങ്ങയ്ക്ക് കിട്ടുന്നതോ വെറും 10 രൂപ. എന്നാലും ഇളനീര്‍ക്കുല വെട്ടി വില്‍ക്കുമോ കേരകര്‍ഷകര്‍… ഇല്ലെന്നതാണ് കൃഷിയിടങ്ങളിലെയും വിപണിയിലെയും അനുഭവം. കേരളത്തിലെത്തുന്ന ഇളനീരില്‍ 80 ശതമാനവും ഇപ്പോഴും തമിഴ്നാടിന്റെയും കര്‍ണാടകയുടേതുമാണ്.
ആരോഗ്യപാനീയമെന്ന നിലയില്‍ ഇളനീരിന് വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സമയമായിട്ടും കേരളം ഇളനീരിനായി തെങ്ങു കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടില്ല. തേങ്ങയ്ക്കുവേണ്ടിമാത്രം കൃഷിചെയ്യുക എന്ന പരമ്പരാഗതരീതിയാണ് ഇപ്പോഴും.
നാളികേരവികസന ബോര്‍ഡ് കണക്കുപ്രകാരം രാജ്യത്തെ ആകെ നാളികേര ഉത്പാദനത്തിന്റെ 12 മുതല്‍ 15 ശതമാനം വരെയാണ് ഇളനീരിന്റെ വിഹിതം. കേരളത്തില്‍ ഇത് അഞ്ച് ശതമാനത്തിലും താഴെയാണ്. തമിഴ്നാട്ടില്‍ 12.48 ശതമാനം തെങ്ങ് ഇളനീരിനുമാത്രമായി കൃഷിചെയ്യുന്നുണ്ട്. തമിഴ്നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലുമെല്ലാം ഇളനീര്‍ തെങ്ങുകൃഷിയുടെ വലിയ ബ്ലോക്കുകളുണ്ട്. അതും കുറിയ ഇനങ്ങള്‍ മാത്രം. കേരളത്തില്‍ ഇത്തരം ബ്ലോക്കുകള്‍ വളരെ കുറവാണ്. കേരളത്തിലെ കൃഷിഭൂമി തുണ്ടുകളായി വിഭജിക്കപ്പെട്ടതാണ് ഇതിന്റെ പ്രധാനകാരണം.
കുറിയ ഇനങ്ങളാണ് ഇളനീരിന് അനുയോജ്യമെങ്കിലും കേരളത്തിലെ 90 ശതമാനം തെങ്ങുകളും ഉയരം കൂടിയ നാടന്‍ ഇനങ്ങളാണ്. ഇവയിലെ ഇളനീര്‍ ഏറെ ഗുണമുള്ളതാണെങ്കിലും വിളവെടുപ്പാണ് പ്രശ്‌നം. കുലകള്‍ കെട്ടിയിറക്കുക വിഷമകരമാണ്. ഇളനീര്‍ വെട്ടി വില്‍ക്കുക കുറച്ചിലായി കാണുന്ന കര്‍ഷകരാണ് ഏറെയും. ഇതിന് മാറ്റം വരണമെങ്കില്‍ ഇളനീരിനുമാത്രമായുള്ള കുറിയഇനം തെങ്ങുകളുടെ കൃഷിക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യമാണ് ഉയരുന്നത്.