ആര്‍എംപി നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആര്‍എംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആര്‍ ബിന്ദു. സ്ത്രീ സമൂഹത്തിന് ക്ഷമിക്കാന്‍ പറ്റാത്തതാണ് മഞ്ജു വാര്യരെയും ശൈലജ ടീച്ചറെയും അധിക്ഷേപിക്കുന്ന പ്രസ്താവന. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ ഉടനീളം കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബര്‍ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
‘രാഷ്ട്രീയത്തിലായാലും മറ്റു പൊതു പ്രവര്‍ത്തനത്തിലായാലും കലാ രംഗത്തായാലും സ്ത്രീകളെ അശ്ലീല ധ്വനിയോടെ മാത്രം കാണുന്ന മാനസികനിലയാണിത്. അത്തരം മാനസികാവസ്ഥകളില്‍ മാറ്റം വരുത്തിയേ തീരൂ. ലിംഗനീതിയുടെ രാഷ്ട്രീയത്തിന് വില കല്‍പ്പിക്കുന്നുണ്ടെങ്കില്‍ ഈ അവസരത്തില്‍ തിരുത്തല്‍ ശക്തികളായാണ് കെ കെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം നില്‍ക്കേണ്ടത്.’ ന്യായീകരിക്കുകയല്ല, മറിച്ച് തെറ്റു തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തി. ഹരിഹരന്‍ നടത്തിയ പ്രസംഗം സാംസ്‌കാരിക കേരളത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.കേരളത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന സ്വപ്രയത്‌നത്താല്‍ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരികളെ പോലും ആര്‍എംപി – യുഡിഎഫ് നേതൃത്വം എത്ര മാത്രം നികൃഷ്ടമായ കണ്ണുകളോട് കൂടിയാണ് കാണുന്നത് എന്നത് തെളിയിക്കുന്നതാണ് പ്രസംഗമെന്നും ഡിവൈഎഫ്‌ഐ ചൂണ്ടികാട്ടി. അതുകൊണ്ടു തന്നെ ശൈലജ ടീച്ചറെയും മഞ്ജു വാര്യരെയും അപമാനിച്ച ഹരിഹരന് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.
‘പാലക്കാട് ഡിവിഷൻ അടച്ചുപൂട്ടൽ തീരുമാനം’; പ്രതികാരബുദ്ധിയുടെ മറ്റൊരു ഉദാഹരണമെന്ന് എംബി രാജേഷ്