പരീക്ഷണങ്ങളുടെ കാലത്തിലൂടെയാണ് കന്നഡ സിനിമ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഉളിദവരു കണ്ടാന്തെയും രംഗിതരംഗയും മാത്രമായിരുന്നു അവ തിയേറ്ററുകളിലെത്തുംവരെ മറ്റുഭാഷാ സിനിമാസ്വാദകർക്ക് കന്നഡ സിനിമയെങ്കിൽ ഇന്നത് മാറിയിരിക്കുന്നു. കന്നഡ സിനിമയും നടീനടന്മാരും സംവിധായകരും ഇന്ത്യയുടെ ഏതുഭാഗത്തും പ്രത്യേകിച്ച് തെന്നിന്ത്യയിൽ ചിരപരിചിതരായിക്കഴിഞ്ഞു. കെ.ജി.എഫ് പിറന്ന അതേ മണ്ണിൽ നിന്നാണ് പിന്നീട് 777 ചാർലിയും കാന്താരയും ഹോസ്റ്റൽ ഹുഡുഗരു ബേക്കിഗദ്ദരേയുമെല്ലാം ജനിച്ചത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് വിസ്ഫോടനാത്മകമായ മറ്റൊരു ചിത്രംകൂടി. അതാണ് ടോബി.

നവാഗതനായ ബാസിൽ അൽചാലക്കൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥാ രചന നിർവഹിച്ചിരിക്കുന്നത് കന്നഡസിനിമയെ വേറിട്ട വഴിയിലൂടെ നടത്തിയ നവയുഗ സംവിധായകനും തിരക്കഥാകൃത്തും നടനുമെല്ലാമായ രാജ് ബി ഷെട്ടിയാണ്. ടി.കെ. ദയാനന്ദിന്റെ കഥയാണ് ചിത്രത്തിന്റെ അടിസ്ഥാനം. തുളുനാടിന്റെ മണ്ണിൽ ആഴ്ന്നിറങ്ങിയ വിശ്വാസങ്ങളെ കൂട്ടുപിടിച്ചാണ് ഇത്തവണയും രാജ് എത്തിയിരിക്കുന്നത്. തന്റെ മുൻചിത്രമായ ഗരുഡ ഗമന വൃഷഭ വാഹനയിൽ ബ്രഹ്മാ-വിഷ്ണു-മഹേശ്വര സങ്കല്പത്തിലൂന്നിയ ലോക്കൽ ഗ്യാങ്സ്റ്റർ കഥയായിരുന്നു പറഞ്ഞതെങ്കിൽ ഇത്തവണ മാരി എന്ന വിശ്വാസമാണ് ടോബിയിലൂടെ അദ്ദേഹം കാട്ടിത്തരുന്നത്.
ബലിമൃഗം കെട്ടഴിഞ്ഞുപോയാൽ അഥവാ ബലിപീഠത്തിൽ നിന്ന് രക്ഷപ്പെട്ടാൽ പിന്നീടതിനെ ആളുകൾ കരുതുന്നത് മാരി ആയാണ്. ഈ സങ്കൽപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ടോബിയുടെ കഥ മുന്നോട്ടുപോവുന്നത്. സംസാരിക്കാൻ ശേഷിയില്ലാത്ത ഒറ്റബുദ്ധിയാണ് ടോബി. ഒരു പള്ളി വികാരിയാണ് ആദ്യമായി അവനെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നതും ടോബി എന്ന പേരുനൽകുന്നതും. ടോബിയുടെ ലക്കും ലഗാനുമില്ലാത്ത ജീവിതവും അതിനിടയിലെ സംഘർഷഭരിത മുഹൂർത്തങ്ങളുമാണ് ഈ ബാസിൽ-രാജ് ബി ഷെട്ടി ചിത്രത്തിന്റെ ആകെത്തുക.
ആരാണ് ടോബി എന്ന ചോദ്യത്തിനുള്ള ഉത്തരം എന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ടോബിയുടെ കഥ നേരിട്ട് പറയാതെ പല കഥാപാത്രങ്ങളിലൂടെ അവർക്ക് ഈ കഥാപാത്രം ആരായിരുന്നുവെന്നും അവരുടെ ജീവിതത്തിൽ ഇയാൾ ഏത് രീതിയിലുള്ള ഇടപെടലാണ് നടത്തിയതെന്നുമാണ് ചിത്രം പ്രേക്ഷകന് നൽകുന്ന മറുപടി. തിരക്കഥയിലെ ഈ വേറിട്ട സമീപനവും അവതരണശൈലിയുമാണ് പതിയെ സഞ്ചരിക്കുന്ന ഒരു പ്രതികാരകഥയായി മാത്രം വിശേഷിപ്പിക്കപ്പെടുമായിരുന്ന സിനിമയെ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed