ന്യൂഡല്‍ഹി: അവസാന ഓവറുകളിലെ ആളിക്കത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് അത്ഭുതം പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനാകാതെ ഗുജറാത്ത് പൊരുതി വീണു. ഡല്‍ഹിയുടെ ജയം നാലു റണ്‍സിന് മാത്രം. സ്‌കോര്‍: ഡല്‍ഹി-20 ഓവറില്‍ നാലു വിക്കറ്റിന് 224. ഗുജറാത്ത്-20 ഓവറില്‍ എട്ടു വിക്കറ്റിന് 220.
39 പന്തില്‍ 65 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. ഫോമിലേക്ക് തിരികെയെത്തിയ ഡേവിഡ് മില്ലര്‍ 23 പന്തില്‍ 55 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍പ്പനടിയുമായി കളം നിറഞ്ഞ റാഷിദ് ഖാനും (പുറത്താകാതെ 11 പന്തില്‍ 21), സായ് കിഷോറും (ആറു പന്തില്‍ 13) ഗുജറാത്തിന് അവസാന നിമിഷം വരെ വിജയപ്രതീക്ഷ നല്‍കിയെങ്കിലും, അവസാന പന്തില്‍ ഗുജറാത്ത് വിജയം കൈവിട്ടു. ഡല്‍ഹിക്കു വേണ്ടി റാസിഖ് സലാം മൂന്ന് വിക്കറ്റും, കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.
ടി20 ലോകകപ്പിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം അരക്കിട്ടുറപ്പിച്ച് ഋഷഭ് പന്ത് തകര്‍ത്താടിയ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് അടിച്ചുകൂട്ടിയത് 224 റണ്‍സ്. അതും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി.
പുറത്താകാതെ 43 പന്തില്‍ 88 റണ്‍സാണ് പന്ത് നേടിയത്. എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളും ആ ബാറ്റില്‍ നിന്ന് പിറന്നു. അക്‌സര്‍ പട്ടേല്‍ 43 പന്തില്‍ 66 റണ്‍സെടുത്ത് തിളങ്ങി. ഗുജറാത്തിനു വേണ്ടി മലയാളിതാരം സന്ദീപ് വാര്യര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *