തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പ് വഴി തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസ് നൽകിയ വാട്സ്ആപ്പ് നമ്പറിലും പരാതി പ്രവാഹം. ലോൺ ആപ്പുമായി ബന്ധപ്പെട്ട് രണ്ട് ദിവസം കൊണ്ട് 15 പരാതികൾ ലഭിച്ചു. ലോൺ അപ്പ് തട്ടിപ്പിൽ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നടപടികൾ കടുപ്പിച്ചു. കഴിഞ്ഞ ദിവസമാണ് അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത്, തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പൊലീസ് പ്രത്യേക വാട്സ്ആപ്പ് നമ്പർ നൽകിയത്. രണ്ട് ദിവസം പിന്നിടുമ്പോൾ 500ൽ അധികം പേർ വാട്സാപ്പിൽ പ്രതികരിച്ചു.
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായാണ് പരാതികൾ നൽകാൻ കഴിയുക. അങ്ങനെ ലഭിച്ച 15 ഓളം പരാതികൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടതെന്ന് കണ്ടെത്തി. ഓരോരുത്തരെയും പൊലീസ് തിരിച്ചു വിളിച്ച് ഉറപ്പ് വരുത്തി. സൈബർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. ഓരോ ദിവസവും നിരവധി പരാതികൾ ആണ് ലഭിക്കുന്നത്. ‘ഹായ്’ മെസ്സേജുകൾ മുതൽ, മറ്റു പരാതികൾ അടക്കം വാട്സ്ആപ്പ് നമ്പറിൽ വരുന്നുണ്ടെന്നും പൊലീസ് പറയുന്നു. ലോൺ അപ്പ് തട്ടിപ്പിൽ കേരള പൊലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം നടപടികൾ കടുപ്പിച്ചിട്ടുണ്ട്.
അംഗീകൃതം അല്ലാത്ത ആപ്പുകളും വെബ്സൈറ്റുകളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സൈബർ ഓപ്പറേഷൻസ് വിഭാഗം ഗൂഗിളിനും ഡൊമെയ്ൻ രജിസ്ട്രാർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി ഇന്റർ പോളിന്റെ സഹായവും തേടും. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പ്രചരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം.