ഗാസയിൽ ഇസ്രയേലിന്റെ ക്രൂരതകൾ അനുദിനം വളരുന്നതിനോടൊപ്പം പട്ടിണിയും ചികിത്സ സംവിധാനങ്ങളും ആവശ്യമായ ജീവൻ രക്ഷ സഹായങ്ങളും ഇല്ലാതെ ഗാസയിലെ ജനങ്ങള്‍ വലയുകയാണ്. ഗാസയെ ലോകഭൂപടത്തിൽ നിന്നുതന്നെ സാവധാനത്തിൽ തുടച്ച് മാറ്റുകയാണ് ഇസ്രയേൽ.
ഇസ്രയേൽ ആക്രമണങ്ങളിലും പട്ടിണിയിലും ചികിത്സ ലഭിക്കാതെയും മരിക്കുന്ന ആയിരകണക്കിന് പേരുടെ കഥകൾ വിവിധ മാധ്യമങ്ങളിലൂടെ ലോകം അറിയുന്നു. എന്നാൽ അവിടെ ജീവിച്ചിരിക്കുന്നവരുടെ കാര്യമോ ? പൂർണമായും തകർക്കപ്പെട്ട ഗാസയിലാണ് ഈ മനുഷ്യർ ജീവിക്കുന്നത്. പാരിസ്ഥിതികമായി തകർന്നടിഞ്ഞ ഗാസയിൽ എന്നിവിടെ എടുത്ത് പറയാം.
മാലിന്യങ്ങളുടെ നടുക്കാണ് ഈ മനുഷ്യർ ജീവിക്കുന്നത്. വായു, കുടിവെള്ളം, ഭക്ഷണം എന്നിങ്ങനെ എല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. ചുറ്റും തകർന്നടിഞ്ഞ കെട്ടിടങ്ങളും മാലിന്യകൂമ്പാരങ്ങളും. മാനുഷിക പ്രതിസന്ധികൾക്കൊപ്പം പാരിസ്ഥിതിക പ്രതിസന്ധികളും അനുഭവിക്കുകയാണ് ഗാസ നിവാസികൾ.
ഗാസയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി എത്രയാണെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാൽ ഗാസയിൽനിന്നുള്ള ചിത്രങ്ങളിൽ തകർന്ന കെട്ടിടങ്ങൾക്കുമപ്പുറം പൂർണമായും നശിച്ച ഒലിവ് തോട്ടങ്ങളും ബോംബും ബുൾഡോസറുകളും കൊണ്ട് നശിപ്പിച്ച കൃഷിയിടങ്ങളും കാണാം. അന്താരാഷ്ട്ര മാധ്യമമായ ഗാർഡിയൻ വിശകലനം ചെയ്ത ചില ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം 38 മുതൽ 48 ശതമാനം വരെ വനമേഖലകളും കൃഷിയിടങ്ങളും നശിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
ഒലിവ് തോട്ടങ്ങളും കൃഷിയിടങ്ങളും തരിശുനിലങ്ങളായി മാറിയിരിക്കുന്നു. യുദ്ധോപകരണങ്ങളും വിഷവസ്തുക്കളും കാരണം മണ്ണും ഭൂഗർഭജലവും മലിനമായിരിക്കുന്നു. മലിനജലവും മാലിന്യവും കൊണ്ട് കടൽ നിറഞ്ഞിരിക്കുന്നു. ഈ നാശം ഗാസയുടെ ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഗവേഷകരും പരിസ്ഥിതി സംഘടനകളും പറയുന്നു. നാശത്തിൻ്റെ തോതും ദീർഘകാലാടിസ്ഥാനത്തിലുള്ള ആഘാതവും കാരണം അതിനെ ‘ഇക്കോസൈഡ്’ ആയി കണക്കാക്കാനും യുദ്ധക്കുറ്റമായി അന്വേഷിക്കാനുമുള്ള ആഹ്വാനങ്ങളും ഉയരുന്നുണ്ട്.