പിഎച്ച്ഡി പ്രവേശനത്തിന് നാഷണൽ എലിജിബിലിറ്റി ടെസ്റ്റിന്റെ (നെറ്റ്) മാർക്ക് മാത്രം മാനദണ്ഡമാക്കിയാൽ മതിയെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ. പിഎച്ച്ഡി പ്രക്രിയ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് യുജിസിയുടെ നടപടി. വിവിധ സർവകലാശാലകൾ നടത്തിയിരുന്ന പ്രവേശന പരീക്ഷകളുടെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ പി എച്ച് ഡി ക്ക് പ്രവേശനം നൽകിയിരുന്നത്. ബുധനാഴ്ചയാണ് പുതിയ നയം യുജിസി പ്രഖ്യാപിച്ചത്.
“2024-2025 അക്കാദമിക വർഷം മുതൽ, എല്ലാ സർവകലാശാലകൾക്കും പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് നെറ്റ് സ്കോറുകൾ മാനദണ്ഡമാക്കാം, ഇതിലൂടെ സർവകലാശാലകളോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോ (എച്ച്ഇഐ) നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷകളുടെ ആവശ്യകത മറികടക്കാനാകും” യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു.
2024 ജൂണിൽ നടക്കാനിരിക്കുന്ന നെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ അടുത്ത ആഴ്ച മുതൽ സ്വീകരിക്കാൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദഗ്ധ സമിതിയുടെ ശുപാർശകളെ തുടർന്ന്, മാർച്ച് 13ന് ചേർന്ന 578-ാമത് യോഗത്തിലാണ് യു ജി സി തീരുമാനമെടുത്തത്. ജൂൺ, ഡിസംബർ എന്നിങ്ങനെ വർഷത്തിൽ രണ്ടുമാസത്തിലാണ് നെറ്റ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പുകൾ (ജെആർഎഫ്) പരീക്ഷകൾ നടക്കുന്നത്.
ഓരോ ഉദ്യോഗാർത്ഥിക്കും നെറ്റ് പരീക്ഷയിൽ ലഭിച്ച മാർക്കിനൊപ്പം ശതമാനവും പ്രഖ്യാപിക്കും. ഇത് പ്രവേശന പ്രക്രിയ കൂടുതൽ സുഗമമാക്കും.
പുതിയ നിയമങ്ങൾ പ്രകാരം, യുജിസി നെറ്റ് യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ മാർക്കിന്റെ അടിസ്ഥാനത്തിൽ
ജെആർഎഫ്, അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളോട് കൂടിയ പിഎച്ച്ഡി പ്രവേശനം
ജെആർഎഫ് കൂടാതെ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികകളിലേക്ക് പിഎച്ച്ഡി പ്രവേശനം
പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം മാത്രം
എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കും. യുജിസി നെറ്റ് സ്കോറുകൾക്ക് 70 ശതമാനം വെയ്റ്റേജും അഭിമുഖ പരീക്ഷയ്ക്ക് 30 ശതമാനവും എന്നിങ്ങനെയാണ് പിഎച്ച്ഡി പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തയാറാക്കുക. കാറ്റഗറി 2, 3 വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് നെറ്റ് പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ പിഎച്ച്ഡിക്ക് പ്രവേശിക്കാം.
 

By admin

Leave a Reply

Your email address will not be published. Required fields are marked *