ഡബ്ലിന്‍ : സെന്റ് പാട്രിക്സ് ബാങ്ക് ഹോളിഡേ വാരാന്ത്യത്തില്‍ അമിതവേഗതയില്‍ വാഹനമോടിച്ച് കുടുങ്ങിയത് 1800പേര്‍. അമിതവേഗക്കാരെ പിടികൂടാന്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7 മുതല്‍ ചൊവ്വാഴ്ച രാവിലെ 7 വരെ വിപുലമായ ഓപ്പറേഷനാണ് ഗാര്‍ഡ നടത്തിയത്. എന്നിട്ടും ഈ കാലയളില്‍ അഞ്ച് കൂട്ടിയിടികളില്‍ മൂന്ന് മരണമുണ്ടായി. ഏതാനും പേര്‍ക്ക് പരിക്കേറ്റു.
ഡബ്ലിനിലെ കുക്ക്‌സ്ടൗണിലെ 60 കിലോമീറ്റര്‍ സോണില്‍ 147 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞയാളാണ് ഇക്കൂട്ടത്തില്‍ ‘സ്‌കോര്‍’ ചെയ്തത്. കാതറിന്‍ ടൈനാന്‍ റോഡില്‍ അനുവദനീയമായ വേഗപരിധിയുടെ രണ്ടര ഇരട്ടി വേഗത്തിലായിരുന്നു ഇദ്ദേഹം കുതിച്ചത്.
കാവനിലെ ബട്ട്‌ലേഴ്‌സ്ബ്രിഡ്ജിലെ ദഗ്ഗനിലെ എന്‍3ല്‍ 100 കി.മീ. മേഖലയില്‍ മണിക്കൂറില്‍ 209 കി.മീ വേഗതയില്‍ സഞ്ചരിച്ച ഡ്രൈവറും ‘ശ്രദ്ധേയനായി’.നോര്‍ത്ത് ഡബ്ലിനിലെ കൂലോക്കിലെ 50 കി.മീ സോണില്‍ 113 കി.മീ വേഗതയില്‍ പാഞ്ഞയാളും വെക്സ്ഫോര്‍ഡിലെ മോണമോളിലെ റാത്നൂരെയില്‍ ആര്‍ 731യിലെ 80 കി.മീ സോണില്‍ 157 കി.മീ വേഗതയില്‍ കാറോടിച്ചയാളും കുടുങ്ങി.
9,970ലധികം റോഡ് സൈഡ് ഡ്രഗ്, ആല്‍ക്കഹോള്‍ പരിശോധനകള്‍ നടത്തിയത്. പോസിറ്റീവായി കണ്ട 175 പേരെ അറസ്റ്റു ചെയ്തു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 170പേര്‍ക്ക് പെനാല്‍റ്റി പോയിന്റുകള്‍ നല്‍കി.
സീറ്റ് ബെല്‍റ്റ് ധരിക്കാത്ത 59 ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടിയുണ്ടായി. ലൈസന്‍സുള്ള ആളില്ലാതെ വാഹനമോടിച്ച ലേണറുകാരുടെ 75 വാഹനങ്ങളും നികുതിയും ഇന്‍ഷുറന്‍സുമില്ലാത്ത 385 വാഹനങ്ങളും പിടിച്ചെടുത്തു.
സുരക്ഷിതമായ ഡ്രൈവിംഗ് ശീലിക്കണമെന്ന് ഗാര്‍ഡ നാഷണല്‍ റോഡ്‌സ് പോലീസിംഗ് ബ്യൂറോ ചീഫ് സൂപ്രണ്ട് ജെയിന്‍ ഹംഫ്രീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *