പത്തനംതിട്ട: തന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് പത്തനംതിട്ടയിലെ ഇടതുസ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്ക്. ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്നും ഐസക്ക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
എന്നെ ഇഡി ഇപ്പോൾ അറസ്റ്റു ചെയ്യുമെന്നാണ് യുഡിഎഫുകാർ വീടുവീടാന്തരം കയറിയിറങ്ങി പറഞ്ഞു നടക്കുന്നത്. അരവിന്ദ് കെജ്റിവാളിന്റെ ഗതിയായിരിക്കുമത്രേ എനിക്കും. നല്ല കഥയായി.എന്നെ ഇപ്പം അറസ്റ്റു ചെയ്യും, കിഫ്ബിയെ ഇടിക്കൂട്ടിൽ കയറ്റും എന്നൊക്കെ എത്രകാലമായി കേൾക്കുന്നതാണ്. ഇതുവരെ ഒന്നും നടന്നില്ല. സമൻസുകൾ പലത് അയച്ചു. ഞാൻ കോടതിയെ സമീപിച്ചു. അറസ്റ്റു ചെയ്യുന്നത് പോകട്ടെ, എന്നെ ചോദ്യം ചെയ്യുന്നത് എന്തിന് എന്ന ചോദ്യം കോടതി ആവർത്തിച്ചു ചോദിച്ചിട്ടു പോലും ഇഡിയ്ക്ക് മറുപടിയില്ല.
ഏറ്റവും ഒടുവിലോ. ഇഡിയ്ക്കു മുന്നിൽ ഹാജരാകണോ വേണ്ടയോ എന്ന് എനിക്കു തീരുമാനിക്കാം എന്നാണ് കോടതി വിധി. ഞാനൊന്നും തീരുമാനിച്ചിട്ടില്ല. വരട്ടെ. നമുക്കു നോക്കാം. ഞാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നൊന്നുമില്ല. ആരിൽ നിന്നും ഓടിയൊളിക്കാനും ശ്രമിക്കുന്നില്ല. ഇവിടെത്തന്നെയുണ്ട്. നട്ടെല്ലു നിവർത്തി, ശിരസുയർത്തിത്തന്നെയാണ് നിൽക്കുന്നത്.
എന്താണ് ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം? ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ബോധ്യമാണ്. ഒരഴിമതിയും കാണിച്ചിട്ടില്ല. അതുകൊണ്ട് ആരെ പേടിക്കണം? എന്തിനു പേടിക്കണം? എന്നുവെച്ച് ഇഡിയെ കാണിച്ച് വിരട്ടാനൊന്നും നോക്കണ്ട. പൌരൻ എന്ന നിലയിൽ എനിക്കും അവകാശങ്ങളുണ്ട്. അത് സംരക്ഷിക്കാനാണ് കോടതിയെ സമീപിച്ചത്. എൻ്റെ വാദങ്ങൾക്കും നിലപാടിനും നിയമത്തിന്റെ പിൻബലമുണ്ട് എന്ന് കോടതിയ്ക്കു ബോധ്യമായതുകൊണ്ടാണ് ഇഡിയുടെ ആവശ്യത്തിന് കോടതിയുടെ അംഗീകാരം കിട്ടാത്തത്.
നാൾവഴിയൊന്ന് ലളിതമായി പരിശോധിച്ചാലോ? കഴിഞ്ഞ 2 കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുകയാണ്. എന്തെല്ലാം അഭ്യാസങ്ങൾ കാണിച്ചു. ആദായനികുതി വകുപ്പിന്റെ റെയിഡ് സർക്കസായിരുന്നു ആദ്യം.
കിഫ്ബിയുടെ കരാറുകാരിൽ നിന്ന് സ്രോതസിൽ നികുതി പിടിച്ചില്ല എന്നായിരുന്നു കരാറുകാരെ നിയോഗിച്ചത് അതത് എസ്.പി.വികളാണ്. എസ്.പി.വികൾക്കു കിഫ്ബി പണം കൈമാറിയപ്പോൾ ആദായനികുതി തുക കൃത്യമായി ബില്ലിൽ കാണിച്ചിരുന്നു. ഇതെല്ലാം ഓൺലൈൻ വിനിമയങ്ങളാണ്. അതിൽ എന്തെങ്കിലും പാളിച്ച ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന പാസ് വേർഡ് വാങ്ങി ആദായ നികുതി ഓഫീസിൽ ഇരുന്നു ചെയ്യാവുന്നതേയുള്ളൂ. ആ മാർഗം വേണ്ടെന്നു വെച്ചാണ് സംസ്ഥാന മേധാവിയുടെ നേതൃത്വത്തിൽ 15 അംഗ സംഘം ഒരു ദിവസം മുഴുവൻ മാധ്യമ പ്രവർത്തകരെ മുഴുവൻ ആനയിച്ചുവരുത്തി കിഫ്ബി ഓഫീസ് പരിശോധിച്ചത്.
എന്നിട്ടോ? ഒരു ക്രമക്കേടും കണ്ടെത്താൻ കഴിഞ്ഞില്ല. അതു കഴിഞ്ഞാണ് കുരുക്കു മുറുക്കാൻ ഇഡി ഇറങ്ങിയത്. ഉദ്യോഗസ്ഥരെ നിരന്തരം സമ്മർദ്ദത്തിലാക്കുക, ഒരേ രേഖകൾ വീണ്ടും വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരിൽ സംശയ നിഴൽ നിരന്തരം നിലനിർത്തുക തുടങ്ങിയവയായിരുന്നു പരാക്രമങ്ങൾ.
എനിക്കും കിട്ടി ED-യുടെ സമൺസ്. മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയുടെ ഭാഗമായി കിഫ്ബി വൈസ് ചേയർമാനായിരുന്ന ഞാൻ സകലമാന കണക്കും രേഖകളും കൊണ്ടു ചെല്ലാനായിരുന്നു ഉത്തരവ്. പിന്നീട് അത് മാറ്റി മറ്റൊന്ന് തന്നു. കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകളും മറ്റും കൊണ്ടു ചെല്ലണമെന്നായിരുന്നു അടുത്ത ഇണ്ടാസ്. അതോടെയാണ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
കോടതി സമൻസ് തുടർ നടപടികൾ സ്റ്റേ ചെയ്തു. എന്റെയും കിഫ്ബിയുടെയും വാദങ്ങൾക്ക് മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടു. മാസങ്ങൾ വേണ്ടി വന്നു അവർക്ക് അതു കൊടുക്കാൻ. എത്രയോ തവണ കേസ് മാറ്റിവെച്ചു. ഒടുക്കം കോടതി കടുപ്പിച്ചപ്പോൾ മറുപടി കൊടുത്തു. മസാലബോണ്ട് പണം നിഷിദ്ധമായ മേഖലകളിൽ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. അപ്പോൾ ഞങ്ങൾ പറഞ്ഞു, ആർബിഐ നിഷ്ക്കർഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്മെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. അതിന്റെ ED-യ്ക്കും നേരത്തെ കൊടുത്തിട്ടുണ്ട്.
മസാല ബോണ്ട് പണം ആർക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൌണ്ടിൽ നിന്നും ആരുടെ ബാങ്ക് അക്കൌണ്ടിലേക്കു നല്കി, ഇതെല്ലാമുള്ള നിശ്ചിത ഫോറത്തിലുള്ള, ആർബിഐ നിഷ്ക്കർഷിക്കും വിധം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്മെന്റ് ആണ് കൊടുക്കുന്നത്. ഒരു തർക്കവും ആരും പറഞ്ഞിട്ടില്ല. ഇനി ഇതു തന്നെ EDയ്ക്കും കൊടുത്തല്ലോ? അവർ എന്തെങ്കിലും കണ്ടു പിടിച്ചോ? ഇല്ല. വീണ്ടും അതു കോടതിയിലും സമർപ്പിച്ചു. ഈ ഘട്ടത്തിൽ കോടതി ആർബിഐ യെ സ്വമേധയാ കക്ഷി ചേർത്തു. വിശദമായ സത്യവാങ്മൂലം കൊടുക്കാൻ അവരോടും ആവശ്യപ്പെട്ടു. ആ സത്യവാങ്മൂലം ഇഡിയുടെ വാദമുഖങ്ങൾക്കേറ്റ കനത്തപ്രഹരമായി
നിയമവിരുദ്ധമായ ഒരുകാര്യവും ചൂണ്ടിക്കാണിക്കാൻ ആർബിഐയ്ക്കും കഴിഞ്ഞില്ല. ചട്ടപ്രകാരം തന്നെയാണ് കിഫ്ബി മസാല ബോണ്ടിന് അപേക്ഷിച്ചത്. ആർബിഐ ചട്ട പ്രകാരം എൻഓസിയും നൽകിയിരുന്നു. അനുസരിച്ചാണ് മസാലബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോൺ രജിസ്ട്രേഷൻ നമ്പർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
നിശ്ചിത ഫോമിൽ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകൾ കൃത്യമായി നൽകുന്നുണ്ട് എന്നും ആർബിഐ വ്യക്തമാക്കി. അതോടെ, കോടതി ഒരു സുപ്രധാന കാര്യം ED-യോടു ചോദിച്ചു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ്പ എടുത്തിട്ടുണ്ടോ? അവരെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ? പലവട്ടം കോടതി ചോദിച്ചിട്ടും ഇഡിയ്ക്ക് മിണ്ടാട്ടമില്ല. അത് പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്.
ഈ കേസിൽ ഇഡിയുടെ പയറ്റ് ഇതുവരെ ഫലിച്ചിട്ടില്ല. ആരും ഇഡിയ്ക്കു മുന്നിൽ തല ചൊറിഞ്ഞു നിൽക്കാനും പോകുന്നില്ല.
ഈ കേസിൽ എന്നെ ഇഡി അകത്താക്കും എന്നൊക്കെ പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ. ഈ കേസുമായി ബന്ധപ്പെട്ട് ഞങ്ങൾ സമർപ്പിച്ച ഒരുവാദങ്ങളെയും ഖണ്ഡിക്കാൻ ഇഡിയ്ക്ക് ഇതേവരെ കഴിഞ്ഞിട്ടില്ല. ചോദ്യം ചെയ്യാനുള്ള കാരണം പോലും കോടതിയെ ബോധിപ്പിക്കാൻ അവർക്കായിട്ടില്ല. പിന്നയല്ലേ അറസ്റ്റ്. ഈ നുണപ്രചരണമൊന്നും പത്തനംതിട്ടയെ ബാധിക്കില്ല. അതു നമുക്കു കാണാം.