ഡബ്ലിന്‍: വിദഗ്ധ തൊഴിലാളികളുടെ കുറവ് പരിഹരിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായി സ്‌കില്‍ഡ് റഫ്യൂജികളുടെ ആദ്യ സംഘം ഡബ്ലിനിലെത്തി. ഡിസ്‌പ്ലേസ്ഡ് ടാലന്റ് ഫോര്‍ യൂറോപ്പ് (ഡി ടി 4ഇ) സംരംഭത്തിന്റെ ഭാഗമായാണ് ഇവരെത്തിയത്. വരും ആഴ്ചകളില്‍ അയര്‍ലണ്ടിലേയ്ക്കുള്ള രണ്ടാമത്തെ സംഘവുമെത്തും. പിന്നീട് കാര്യമായ തോതില്‍ സ്‌കില്‍ഡ് റഫ്യൂജികളെ അയര്‍ലണ്ടിലേക്ക് എത്തിക്കാനാണ് വരദ്കര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഐറിഷ് ആരോഗ്യ വകുപ്പ്, ടെലികമ്മ്യൂണിക്കേഷന്‍സ് ഇന്‍ഡസ്ട്രീസ്, സൈബര്‍ സെക്യൂരിറ്റി/ഐ ടി പ്രൊഫഷണല്‍സ്, നെറ്റ്വര്‍ക്ക് ഫീല്‍ഡ് ടെക്നീഷ്യന്‍/എന്‍ജിനീയര്‍മാര്‍ എന്നിവരാണ് ഡബ്ലിനിലെത്തിയത്.എച്ച് എസ് ഇയും ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എന്റഗ്രോയുമാണ് ഈ സംഘത്തെ നിയമിക്കുന്ന ആദ്യത്തെ അയര്‍ലണ്ടിന്റെ തൊഴില്‍ദാതാക്കളായത്.

ഈ പ്രോഗ്രാമിന്റെ ആദ്യത്തെ ഐറിഷ് തൊഴില്‍ ദാതാവായതില്‍ അതിയായ സന്തോഷമുണ്ടെന്ന് എച്ച് എസ് ഇയുടെ ചീഫ് ഓഫ് സ്റ്റാഫ് ജോയ്‌സ് ഷാ പറഞ്ഞു. പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എന്റഗ്രോയിലെ പീപ്പിള്‍ ആന്‍ഡ് ടാലന്റ് മേധാവി അനിറ്റ വാല്‍ഷ് പറഞ്ഞു.
ഐറിഷ്, യൂറോപ്യന്‍ തൊഴിലുടമകള്‍ അഭിമുഖീകരിക്കുന്ന വിദഗ്ധ തൊഴിലാളികളുടെ കുറവ് നികത്താന്‍ പദ്ധതി സഹായകമാകുമെന്നാണ് കരുതുന്നത്. പ്രൊഫഷണല്‍ പരിചയമുള്ളവരും വിദഗ്ധരുമായ അഭയാര്‍ഥികള്‍ക്ക് അവസരങ്ങള്‍ നല്‍കാനാണ് ഡിസ്‌പ്ലേസ്ഡ് ടാലന്റ് ഫോര്‍ യൂറോപ്പ് സംരംഭം ലക്ഷ്യമിടുന്നത്.എന്റര്‍പ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് വകുപ്പും നീതിന്യായ വകുപ്പും പ്രോഗ്രാമിനെ പിന്തുണയ്ക്കുന്നത്.
ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷ(ഐ ഒ എം)ന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്, ടാലന്റ് ബിയോണ്ട് ബൗണ്ടറീസ് (ടി ബി ബി), ഫ്രാഗോമെന്‍, ഫെഡാസില്‍, എ ഐ എം എ എന്നിവരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
ഇക്കണോമിക്ക് കുടിയേറ്റക്കാരുടെ ”വയറ്റത്തടിക്കും ”
ലോകമെമ്പാടും നിന്നുള്ള നൂറുകണക്കിന് അംഗീകൃത കുടിയേറ്റക്കാര്‍, റിക്രൂട്ട്‌മെന്റിലൂടെയും, ഫാമിലി റീ യൂണിഫിക്കേഷനിലൂടെയും അയര്‍ലണ്ടില്‍ ഇതിനകം ഉള്ളപ്പോഴാണ്, ലിയോ വരദ്കര്‍ സര്‍ക്കാര്‍ റഫ്യൂജികളെ സ്‌കില്‍ഡ് ലേബര്‍ കാറ്റഗറിയില്‍ ക്ഷണിച്ചു വരുത്തുന്നത്. കണ്‍സ്ട്രക്ഷന്‍, കൃഷി, മൃഗപരിശീലനം എന്നി മേഖലകളിലും പരിശീലനം നല്‍കി ഇത്തരക്കാരെ നിയോഗിക്കാന്‍ ഫിനഗേല്‍, ഫിനാഫാള്‍, ഗ്രീന്‍ പാര്‍ട്ടി മുന്നണി സഖ്യ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ഐറിഷ് ജനതയുടെ കാര്യമായ എതിര്‍പ്പുണ്ടെങ്കിലും, ചില വിദേശ ശക്തികളുടെ താത്പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുന്നതാണ് ഇത്തരം പദ്ധതികള്‍ ഇ യൂ വിന്റെ പേരുപറഞ്ഞ് അയര്‍ലണ്ടില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഫാര്‍ റൈറ്റ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നു. മുസ്‌ളീം രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ജോര്‍ദാനില്‍ നിന്നും, ലെബനോനില്‍ നിന്നും ഇതിനകം യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിച്ച സ്‌കില്‍ഡ് റഫ്യൂജികളെയാണ് അയര്‍ലണ്ടിലേക്ക് എത്തിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *