പാലക്കാട്: പുതുശ്ശേരി കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ എടുപ്പ്കുളം താഴെ പോക്കാൻതോട് മോട്ടോർ ഷെഡിൽ നിന്നും രാത്രി ഇലക്ട്രിക്ക് മോട്ടോർ മോഷ്ടിച്ച കേസിൽ ഒരു പ്രതിയെ സംഭവസ്ഥലത്തുനിന്ന് നാട്ടുകാരും പോലീസും ചേർന്ന് പിടിക്കുകയും ഓടി രക്ഷപ്പെട്ട മറ്റ് രണ്ട് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കസബ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുണ്ടൻ പറമ്പ് മെട്രോനഗർ മേപ്പറമ്പ് സ്വദേശി റാഷിദ് വയസ് 37, കമ്മന്തറ കാവിൽപ്പാട് സ്വദേശി അജ്മൽ വയസ് 28, കള്ളിക്കാട് പള്ളിപ്പുറം സ്വദേശി സഹബ് വയസ് 41 എന്നിവരാണ് പിടിയിലായത്.
പഴയ ഇരുമ്പ് കച്ചവടം ചെയ്യുകയും പകൽ സമയത്ത് നോക്കിവച്ച സാധനങ്ങൾ പെട്ടി ഓട്ടോറിക്ഷയിൽ എത്തി രാത്രി കാലങ്ങളിൽ മോഷണം നടത്തുകയുമാണ് ഇവരുടെ രീതി. പിടിയിലായ റാഷിദ് നിരവധി കേസുകളിൽ പ്രതിയാണ്. പതിനായിരത്തിലധികം രൂപ വിലവരുന്ന മോട്ടോറാണ് കളവ് നടത്താൻ ശ്രമിച്ചത്. മാസവാടകക്ക് എടുത്ത ഓട്ടോറിഷയുമായാണ് കളവിന് എത്തുന്നത്. ഓട്ടോറിക്ഷയിൽ എടുക്കാൻ പറ്റുന്ന ഏതു സാധനവും ഇവർ എടുക്കുമെന്നാണ് പറയുന്നത്.
സ്ഥാപനങ്ങളിലും വീടുകളിലും സിസിടിവി ക്യാമറകൾ വക്കുകയാണെങ്കിൽ ഒരു പരിധി വരെ മോഷണം തടയാൻ സഹായിക്കും. കളവ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിങ് കൂടുതലായി നടത്തുന്നതായിരിക്കും.
പാലക്കാട് ജില്ല പോലീസ് മേധാവി ആനന്ദ് ഐപിഎസ്, എഎസ്‌പി അശ്വതി ജിജി ഐപിഎസ് എന്നിവരുടെ നിർദ്ധേശ പ്രകാരം കസബ ഇൻസ്പെക്ടർ വിജയരാജൻ .വി, എസ് ഐ മാരായ ഹർഷാദ് എച്ച്, ബാബു രാജൻ പി.എ, അനിൽകുമാർ. ഇ, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ അബുതാഹിർ. കെ എ, രാജിദ്. ആർ, ജയപ്രകാശ്. എസ്, പ്രിൻസ്, ഹോംഗാർഡ് മോഹൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ കൂടുതൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.