ഉത്സവസീസൺ അല്ലാതിരുന്നിട്ടും പരീക്ഷക്കാലമായിട്ടും ഫെബ്രുവരിയിൽ തിയേറ്ററുകൾ ഹൗസ്‌ഫുളായി. ബ്ലാക്ക് ആൻഡ് വൈറ്റിൽ അഞ്ചു കഥാപാത്രങ്ങളുമായി ഭ്രമിപ്പിക്കുന്ന കഥപറഞ്ഞെന്ന പുതുമയാണ് ഭ്രമയുഗത്തിലേക്ക് യുവാക്കളെയും കുടുംബങ്ങളെയും ആകർഷിച്ചത്. നിറഞ്ഞചിരിയാണ് പ്രേമലുവിന്റെ വിജയത്തിനുപിന്നിലെങ്കിൽ സൗഹൃദവും സാഹസികതയും ഒരുമിച്ച കാഴ്ചയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ വിജയരഹസ്യം.
ചിത്രം തമിഴ്നാട്ടിലും മികച്ച കളക്ഷൻ നേടുകയാണ്. 2023-ൽ അന്യഭാഷാചിത്രങ്ങളായിരുന്നു (ജയിലർ, ലിയോ, പഠാൻ) കേരളത്തിൽ തരംഗമെങ്കിൽ 2024-ന്റെ ആദ്യപാദത്തിൽത്തന്നെ മലയാള സിനിമയുടെ തിരിച്ചുവരവിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
ഒരുമാസം റിലീസ്ചെയ്ത മൂന്നു മലയാള സിനിമകൾ, ആ മാസംതന്നെ ആഗോള കളക്ഷനിൽ 50 കോടി പിന്നിട്ടത് മോളിവുഡിൽ ആദ്യമായാണ്.ഒൻപതിന് റിലീസ്ചെയ്ത ടൊവിനോയുടെ കുറ്റാന്വേഷണ ചിത്രമായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ 40 കോടി ആഗോള കളക്ഷൻ നേടിയതായി നിർമാതാവ് ഡോൾവിൻ കുര്യാക്കോസ് പറഞ്ഞു. സൂപ്പർ ഹിറ്റ് ആയ പ്രേമലുവിന്റെ തെലുഗു ഡബ് വേർഷൻ മാർച്ച് എട്ടിന് തിയേറ്ററിലെത്തും. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് തെലുഗിൽ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.