ന്യൂ ഡൽഹി: നഴ്‌സ്‌മാരുടെയും പാരാ മെഡിക്കൽ സ്റ്റാഫിൻ്റെയും തൊഴിൽ സുരക്ഷ ഉറപ്പാക്കുവാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹി മലയാളി അസോസിയേഷൻ ആരോഗ്യ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജിന് നിവേദനം നൽകി. 
അടുത്തിടെ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമനുസരിച്ച് ഇരുപത് വർഷത്തിലേറെയായി ജോലി ചെയ്യുന്നവരും പരീക്ഷ എഴുതി യോഗ്യത നേടണമെന്ന നിർബന്ധന അപൂർവവും ന്യായീകരിക്കാനാകാത്തതുമാണന്നും നഴ്‌സുമാരും പാരാ മെഡിക്കൽ സ്റ്റാഫുകളും ആരോഗ്യ സംരക്ഷണ സംവിധാനത്തിൻ്റെ നട്ടെല്ലാണന്നത് വിസ്മരിക്കരുതെന്നും നിവേദനത്തിൽചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലക്ക് അമൂല്യമായ സംഭാവനകൾ നൽകിയ നമ്മുടെ നഴ്‌സ്‌മാരും ആശുപത്രി ജീവനക്കാരും സുരക്ഷയോ സ്ഥിരതയോ ഇല്ലാതെ പിരിച്ചുവിടൽ പോലെയുള്ള സംഭവങ്ങളെ അഭിമുഖീകരിക്കുവാൻ ഇടവന്നാൽ അത് അവരുടെ മനോവീര്യവും ക്ഷേമവും നശിപ്പിക്കുവാൻ മാത്രമേ ഉപകരിക്കുവെന്നും അത് വളരെ നിരാശാജനകമാണെന്നും നിവേദനത്തിൽ പറയുന്നു. 
അചഞ്ചലമായ അർപ്പണബോധവും സേവനവും അംഗീകരിക്കുകയും ഡൽഹിയിലെ നഴ്‌സ്‌മാരുടെയും ആശുപത്രി ജീവനക്കാരുടെയും തൊഴിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കണമെന്നും മാനുഷിക പരിഗണനയോടെ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും ഒപ്പിട്ട നിവേദനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. 
ലഫ്. ഗവർണർ വിനയ് കുമാർ സക്സേനക്കും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ഡിഎംഎയുടെ നിവേദനത്തിന്റെ പകർപ്പുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *