കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇനി കണ്ടത്തേണ്ടത് സൂത്രധാരകനെയാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. സോംദേവ്. ചന്ദ്രശേഖരനെ നിഷ്ടൂരമായി കൊല ചെയ്യാന്‍ ആസൂത്രണം നടത്തിയ വ്യക്തിയെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ ടി.പി.യുടെ വിധവയ്ക്ക് വേണ്ട നിയമ സഹായത്തിന്  പിന്തുണ നല്‍കുമെന്നും സോംദേവ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. 
ക്രൂരമായ കൊലപാതകത്തെ സിപിഐഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് ഇന്നലെയും ഇന്നുമായി കോടതിയുടെ വാദങ്ങളിലൂടെ കേരളക്കര കണ്ടുകൊണ്ടിരിക്കുകയാണ്. നിലവിലെ ഹൈക്കോടതിയുടെ വിധി സ്വാഗതാര്‍ഹമാണ്. എന്നാല്‍ കേസിന്റെ സൂത്രധാരകന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും ഈ കേസില്‍ ഇനിയും കൂടുതല്‍ നിയമയുദ്ധത്തിന് വഴിതെളിയിക്കുന്നതാണെന്നും ടിപിയുടെ ഭാര്യ കെകെ രമ വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് തന്നെ കെകെ രമയുടെ പ്രസ്താവന യഥാവിധത്തില്‍ തന്നെ നേരിട്ട് മറ്റൊരു ഏജന്‍സി കൂടി അന്വേഷിച്ച് യഥാര്‍തഥ പ്രതി ആരാണെന്നും ടിപിയുടെ കൊലപാതകത്തിന് പിന്നില്‍ എന്താണെന്നും കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പി ആര്‍ സോംദേവ് വ്യക്തമാക്കി. 
കേരളാരാഷ്ട്രീയത്തിലെ ഇത്തരത്തിലുള്ള പകപോക്കല്‍ കൊലപാതകങ്ങള്‍ തുടരുന്നത് അവസാനിപ്പിക്കണമെങ്കില്‍, ഇത്തരത്തില്‍ ഗൂഢാലോചന നടത്തുന്ന മുകളിലിരിക്കുന്ന നേതാക്കളെ പുറംലോകത്തിന് മുന്നില്‍ എത്തിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള നിരവധി കൊലപാതകങ്ങള്‍ കേരളരാഷ്ട്രീയത്തില്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ആ കേസുകളിലൊന്നും യഥാര്‍ത്ഥസൂത്രധാരകനെ പുറത്ത് കൊണ്ടുവരാനോ ശിക്ഷിക്കാനോ കഴിഞ്ഞിട്ടില്ല. അതിന്റെ മറ്റൊരു സൂചന കൂടിയാണ് ഇന്നത്തെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കൊണ്ട് കെകെ രമ വ്യക്തമാക്കിയത്. 
അതേ സമയം, കെകെ രമ ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തയ്യാറാകുമെന്നും പി ആര്‍ സോംദേവ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ടിപി എന്ന യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ്കാരനെ നിഷ്ടൂരമായി കൊല ചെയ്ത കൊലയാളിയെ പുറംലോകത്ത് എത്തിക്കുവാന്‍ വേണ്ടിയുള്ള തീവ്രമായ പ്രക്ഷോഭം ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed