ചിദംബരം സംവിധാനം ചെയ്ത്  ‘മഞ്ഞുമ്മൽ ബോയ്സ്’ന്  തിയേറ്ററിൽ  മികച്ച  പ്രതികരണമാണ് ലഭിക്കുന്നത്. യഥാർത്ഥ സംഭവ വികാസങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമയാണ് ഇത്. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന സ്ഥലത്ത് നിന്നും കുറച്ച് യുവാക്കൾ കൊടൈക്കാനാലിലേക്ക് വിനോദയാത്ര പോവുന്നതും, തുടർന്ന് ഗുണ കേവ്സിലെ ഒരു ഗുഹയിൽ അകപ്പെടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
 ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമ കണ്ടതിന് ശേഷമുള്ള തങ്ങളുടെ അനുഭവം പങ്കുവെക്കുകയാണ് യഥാർത്ഥ  ‘മഞ്ഞുമ്മൽ ബോയ്സ്’.
 “സർക്കാരിന്റെ കണക്കാണ് 13 എന്നത്. 19 ഓളം പേർ അതിൽപ്പെട്ടു പോയിട്ടുണ്ടെന്നാണ് അവിടെയുള്ളവർ പറയുന്നത്. തിയേറ്ററിലിരുന്ന് ഞാൻ കരയുകയായിരുന്നു. എൻ്റെ കൂട്ടുകാരുടെ വിഷമം ഞാൻ നേരിട്ടുകാണുകയാണ്. അവർ എത്രത്തോളം വിഷമിച്ചു എന്ന് നേരിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സ്ക്രീനിൽ കണ്ടപ്പോൾ ഞങ്ങൾ എല്ലാവരും കരഞ്ഞുപോയി. അപകടം പറ്റിയാൽ പിന്നെ കാര്യങ്ങൾ മറന്നുപോകും. മൂന്ന് വർഷമെടുത്തു ഞാൻ ആരോഗ്യം വീണ്ടെടുക്കാൻ.” എന്നാണ് ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായ സുഭാഷ് പറയുന്നത്.
“സിനിമയിൽ കാണിക്കുന്നതുപോലെ അത്ര വെളിച്ചമൊന്നും അവിടെ ഉണ്ടായിരുന്നില്ല. നല്ല മഞ്ഞുണ്ടായിരുന്നു. ഞങ്ങൾ ഇങ്ങനെ നടക്കുകയാണ്. മൂന്ന് പേർ പാസ് ചെയ്‌തുപോയി. ബാക്കിയുള്ളവർ ഇവൻ്റെ പിറകിലായുണ്ട്. പെട്ടെന്ന് ഇവൻ താഴേക്ക് ഒറ്റപ്പോക്കാണ്. എവിടെയോ പോയി പതിക്കുന്ന ഒരു ശബ്ദമാണ് പിന്നെ കേൾക്കുന്നത്. ഞങ്ങൾ സ്‌തംബ്ധരായിപ്പോയി. 20 മിനുട്ടോളം ഞങ്ങൾ നിർത്താതെ അവനെ വിളിച്ചു. ഇവൻ വിളികേൾക്കുന്നില്ല. അവിടെയുള്ളവരെ അറിയിച്ചപ്പോൾ നിങ്ങൾ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോയ്ക്കോ എന്ന് പറഞ്ഞ് നിർബന്ധിക്കുകയാണ്. പക്ഷേ ഞങ്ങൾ പോകാൻ തയ്യാറായായില്ല.അവിടെ വീണവരാരും ആ സമയത്ത് മരിച്ചിട്ടുണ്ടാവില്ല. വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചതായിരിക്കും. ആ കുഴിയിൽ വീണാൽ നേരെ ചെന്ന് തലയിടിക്കില്ല. ഒരു അമ്യൂസ്മെൻ്റ് പാർക്കിലെ റൈഡ് പോലെയുള്ള സ്ട്രക്‌ചറാണ്. ഒരാൾക്ക് കൃത്യമായി പോകാൻ പറ്റുന്ന രീതിയിലാണ്.
സുഭാഷിന് മുൻപ് ആ കുഴിയിൽ വീണവരെ കൂടെയുള്ളവർ ചിലപ്പോൾ വിളിച്ചു നോക്കിക്കാണും. എന്നാൽ അവർക്ക് മിണ്ടാൻ കഴിഞ്ഞു കാണില്ല. സുഭാഷിന്റെ അന്നത്തെ ഫിസിക്ക്, അവൻ്റെ മെൻ്റൽ സ്ട്രെങ്‌ത്, ഇവന്റെ ഉയരം, ഇതെല്ലാം ഇവനെ സഹായിച്ചിട്ടുണ്ടാകും. ഇവന് പകരം ഞങ്ങളിൽ വേറെ ആരായിരുന്നു വീണതെങ്കിലും കഥ മാറിയേനെ. ഞങ്ങൾക്ക് ഇവനെ കൊണ്ടല്ലാതെ പോകാൻ കഴിയില്ല. ഇവന്റെ അമ്മ ഞങ്ങളെ വെട്ടിക്കളയും. ഇവൻ്റെ ബോഡിയെങ്കിലും കിട്ടാതെ പോകില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. നാട്ടുകാരും ഞങ്ങൾക്കൊപ്പം നിന്നു. ഇവൻ്റെ ശബ്ദം കുഴിയിൽ നിന്ന് കേട്ടത് അവരിലും പ്രതീക്ഷയുണ്ടാക്കി. ഡെവിൾസ് കിച്ചൺ എന്നാണല്ലോ പറയുന്നത്. അതിൽ നിന്ന് ആരും പുറത്തുവരില്ലെന്നും അപവാദമുണ്ടല്ലോ. അപ്പോൾ ഇവൻ്റെ ശബ്‌ദം കേട്ടപ്പോൾ നാട്ടുകാർക്കും പ്രതീക്ഷയായി. അവർ ഞങ്ങൾക്ക് വേണ്ടി വാദിച്ചു.
അങ്ങനെയാണ് ഞങ്ങളിൽ ഒരാൾ ഇറങ്ങാൻ തീരുമാനിക്കുന്നത്. ഇവന്റെ ജീൻസ് ഒരു കല്ലിൽ കൊരുത്ത് അതിൻ്റെ ബലത്തിൽ ഇവൻ തൂങ്ങിക്കിടക്കുകയാണ്. ഇവനെ പുറത്തേക്ക് എടുത്തപ്പോൾ ഇവൻ്റെ ദേഹത്ത് വസ്ത്രമൊന്നുമില്ല. കോട്ടും ജാക്കറ്റും അതിനുള്ളിൽ ബനിയനുമൊക്കെ ഇവൻ ധരിച്ചിരുന്നു. അതൊക്കെ എങ്ങനെ ഊരിപ്പോയെന്ന് പോലും ഇവന് ഓർമയില്ല.
എനിക്ക് അതൊരു അത്ഭുതമായിരുന്നു. ഭ്രാന്തമായ അവസ്ഥയിൽ വസ്ത്രങ്ങൾ ഞാൻ തന്നെ എന്തെങ്കിലും ചെയതതാണോ എന്നൊന്നും അറിയില്ല. ഞാൻ ടൂർ പോയത് മറന്നു, കുഴിയിലേക്ക് വീണത് മറന്നു. മരിച്ച് വേറെ ഏതോ ലോകത്ത് നിൽക്കുകയാണ് എന്നാണ് കരുതിയത്. ഇവരുടെ വിളി ഞാൻ കേൾക്കുന്നുണ്ട്. പക്ഷേ മറുപടി പറയാൻ കഴിയുണ്ടായിരുന്നില്ല.” – യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്  പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed