ഡൽഹി: രണ്ട് ദിവസത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തർ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടിരുന്നു. തന്റെ സന്ദർശനം ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് സന്ദർശനത്തിന് മുന്നോടിയായി ഇറക്കിയ പത്രക്കുറിപ്പിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ സന്ദർശന അജണ്ടയിൽ ഉൾപ്പെടുന്നു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ കഴിഞ്ഞ ഒമ്പത് വർഷമായി യുഎഇയുമായുള്ള ഞങ്ങളുടെ സഹകരണം പലമടങ്ങ് വളർന്നു,” ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ക്ഷണം സ്വീകരിച്ച് ദുബായിൽ നടക്കുന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ സമ്മേളനത്തിൽ വെച്ച് മോദി ലോക നേതാക്കളെ അഭിസംബോധന ചെയ്യും.
‘ഭാവി ഗവൺമെന്റുകൾ രൂപപ്പെടുത്തുക എന്ന തീമിലാണ് ഉച്ചകോടി നടക്കുക. പരിവർത്തിത ഭരണത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുമായി ഇത് യോജിക്കുന്നു. ഈ അഭിമാനകരമായ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്താൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു, മോദി പത്രക്കുറിപ്പിൽ പറഞ്ഞു.