” ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട പത്ത് ദിവസങ്ങളായിരുന്നു അത്,തുള്ളിവെള്ളം പോലും തന്നില്ല” ; ഗാസയിലെ മനുഷ്യരുടെ വേദനകൾ വിവരണാതീതം
ഗാസ : യുദ്ധ ഭീകരതകൾ ഇനിയും അവസാനിക്കാതെ ഗാസ .കടുത്ത ദുരിതങ്ങളാണ് യുദ്ധ മുഖത്തെ നിസ്സാഹായരായ മനുഷ്യർ നേരിടുന്നത്. ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയ ഒരു വയോധികൻ തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. ‘ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട 10 ദിവസങ്ങളായിരുന്നു അത്. എന്നെ പൊതിരെ തല്ലി. ശരീരം മുഴുവൻ വേദന കൊണ്ട് പുളഞ്ഞു. തുള്ളിവെള്ളം പോലും തന്നില്ല’ -പറയുന്നത് 70കാരനായ മഹമൂദ് ഹസ്സൻ അബ്ദുൽ കാദൽ അൽനാബുൽസിയാണ് ദുരനുഭവം വിവരിച്ചത്. നിരവധി അസുഖങ്ങൾ കൊണ്ട് വലയുന്ന, വയോധികനായ ഇദ്ദേഹത്തെ പത്ത് ദിവസത്തോളം കൊടുംപീഡനത്തിനിരയാക്കിയ ശേഷം വിട്ടയക്കുകയായിരുന്നു .
അൽനാബുൽസിയുടെ വാക്കുകൾ_
“സൈന്യം എന്റെ വീട് ആക്രമിക്കാൻ വന്നപ്പോൾ ഞാൻ വീട്ടിനുള്ളിലായിരുന്നു. എനിക്ക് അസുഖമാണെന്നും അനങ്ങാൻ കഴിയില്ലെന്നും ഞാൻ അവരോട് പറഞ്ഞു. എന്നെപുറത്തെത്തിച്ച് ഒരു കവചിത വാഹനത്തിൽ കയറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് ആദ്യം ഞാൻ കരുതിയത്. എന്നാൽ, ഇസ്രായേലിലേക്കാണ് കൊണ്ടുപോയത്. അവിടെ രഹസ്യ കേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ച് മർദിക്കുകയും പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു’ -മഹമൂദ് ഹസ്സൻ അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
“10 ദിവസം ഇസ്രായേലിൽ തടവിലാക്കി. അവിടെ അവർ എന്നെ പൊതിരെ തല്ലുകയും നിരന്തരം അപമാനിക്കുകയും ചെയ്തു. ശരീരം മുഴുവൻ ഇേപ്പാഴും വേദനിക്കുന്നു. മണിക്കൂറുകളോളം ഞങ്ങളെ മുട്ടുകുത്തി നിൽക്കാൻ നിർബന്ധിച്ചു. തുരങ്കങ്ങളെ കുറിച്ചും ഹമാസിൻ്റെ പിടിയിലകപ്പെട്ടവരെ കുറിച്ചും അവർ എന്നോട് ചോദിച്ചുകൊണ്ടിരുന്നു. ‘എനിക്ക് 70 വയസ്സായി, ഈ കാര്യങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല’ എന്ന് ഞാൻ അവരോട് പറഞ്ഞു. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വന്നപ്പോൾ അവർ എന്നെ ഒരുപാട് അടിച്ചുവെന്നും അൽനാബുൽസി വിവരിച്ചു .