ഹൈദരാബാദ് – ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പൂര്‍ണ നിയന്ത്രണത്തിലേക്ക്. നാലാം ദിനം രാവിലെ റിഹാന്‍ അഹ്മദിനെ (28) ജസ്പ്രീത് ബുംറ പുറത്താക്കിയെങ്കിലും ഇംഗ്ലണ്ടിന്റെ ലീഡ് 200 കടന്നു. ഏഴിന് 400 ലെത്തി അവര്‍. അത്യസാധാരണ ഇന്നിംഗ്‌സിലെ കളിയുടെ മുഖഛായ മാറ്റിയ ഒല്ലി പോപ്പ് ഐതിഹാസിക ഡബ്ള്‍ സെഞ്ചുറിയോടടുക്കുകയാണ്. 186 ലുള്ളപ്പോള്‍ പോപ്പിന്റെ എഡ്ജ് മുഹമ്മദ് സിറാജ് നേടിയെടുത്തെങ്കിലും രണ്ടാം സ്ലിപ്പില്‍ കെ.എല്‍ രാഹുല്‍ അനായാസ ക്യാച്ച് കൈവിട്ടു. 110 ലുള്ളപ്പോള്‍ അക്ഷര്‍ പട്ടേലും ഈസി ക്യാച്ച് പാഴാക്കിയിരുന്നു. 
ആറിന് 316 ലാണ് ഇംഗ്ലണ്ട് നാലാം ദിനമാരംഭിച്ചത്. പോപ്പും റിഹാനും ഏഴാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 
അഞ്ചിന് 163 ലേക്ക് തകര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് പരാജയം തുറിച്ചുനോക്കിയ ഘട്ടത്തില്‍ ബെന്‍ ഫോക്‌സിന്റെയും (34) റിഹാന്‍ അഹ്മദിന്റെയും ടോം ഹാര്‍ട്‌ലിയുടെയും (23 നോട്ടൗട്ട്) പിന്തുണയോടെ പോപ്പ് തിരിച്ചടിച്ചു. രവീന്ദ്ര ജദേജയെ മൂന്ന് റണ്‍സിന് പായിച്ചാണ് മധ്യനിര ബാറ്റര്‍ അവിസ്മരണീയ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിന്റെ മാസ്റ്റര്‍ക്ലാസാണ് പോപ്പിന്റെ ഇന്നിംഗ്‌സെന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട് പറഞ്ഞു. മുന്നിലേക്കും പിന്നിലേക്കും സ്വീപ് ചെയ്താണ് പോപ്പ് ഇന്ത്യയുടെ കരുത്തുറ്റ സ്പിന്നാക്രമണത്തെ നിര്‍വീര്യമാക്കിയത്. 110 ലുള്ളപ്പോള്‍ ജദേജക്കെതിരായ റിവേഴ്‌സ് സ്വീപ് പിഴച്ചെങ്കിലും ബാക്‌വേഡ് പോയന്റില്‍ അക്ഷര്‍ പട്ടേല്‍ ക്യാച്ച് കൈവിട്ടു. 
ഇന്ത്യയെ 436 ന് പുറത്താക്കി 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ എളുപ്പം നഷ്ടപ്പെട്ടിരുന്നു. മൂന്നാം ദിനം ഏഴിന് 421 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. യശസ്വി ജയ്‌സ്വാളിനും (80) കെ.എല്‍ രാഹുലിനും (86) പിന്നാലെ രവീന്ദ്ര ജദേജയും (87) എണ്‍പതുകളില്‍ പുറത്തായി. ജദേജയും അക്ഷര്‍ പട്ടേലും (44) സ്‌കോര്‍ ഏഴിന് 436 വരെ എത്തിച്ചിരുന്നു. എന്നാല്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അവശേഷിച്ച മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ജദേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജോ റൂട്ട് അടുത്ത പന്തില്‍ ജസ്പ്രീത് ബുംറയെ (0) ബൗള്‍ഡാക്കി. അടുത്ത ഓവറിലെ അവസാനത്തെ പന്തില്‍ അക്ഷറിന്റെ കുറ്റിയെടുത്ത് റിഹാന്‍ അഹ്മദ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. റൂട്ടിന് നാലും (29-5-79-4) റിഹാനും (24-4-105-2) ടോം ഹാര്‍ട്‌ലിക്കും (25-0-131-2) രണ്ട് വീതവും വിക്കറ്റെടുത്തു. 
ഇംഗ്ലണ്ട് അതിവേഗമാണ് രണ്ടാം ഇന്നിംഗ്‌സും തുടങ്ങിയത്. സാക് ക്രോളിയും(33 പന്തില്‍ 31) ബെന്‍ ഡക്കറ്റും (52 പന്തില്‍ 47) പത്തോവര്‍ പിന്നിടും മുമ്പെ 45 റണ്‍സിന്റെ അടിത്തറയിട്ടു. നാല് ബൗണ്ടറിയും ഒരു സിക്‌സറും പായിച്ച ക്രോളിയെ ആര്‍. അശ്വിന്റെ ബൗളിംഗില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ  പിടിച്ചു. ഡക്കറ്റും ഒല്ലി പോപ്പും പ്രത്യാക്രമണം തുടര്‍ന്നു. എന്നാല്‍ ഡക്കറ്റിനെയും റൂട്ടിനെയും (2) തുടര്‍ച്ചയായ ഓവറുകളില്‍ പുറത്താക്കി ബുംറ കടിഞ്ഞാണ്‍ വീണ്ടെടുത്തു. ഡക്കറ്റ് എല്‍.ബിയാവുമായിരുന്ന അവസരത്തില്‍ ഇന്ത്യ റിവ്യൂ ചെയ്തില്ല. എന്നാല്‍ തൊട്ടുപിന്നാലെ ബുംറ വീഴ്ത്തി. ജോണി ബെയര്‍സ്‌റ്റോയെ (10) ജദേജയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ (6) അശ്വിനും ബൗള്‍ഡാക്കിയതോടെ പൂര്‍ണമായും ഇന്ത്യ നിയന്ത്രണം പിടിച്ചു. പിന്നീടാണ് പോപ്പും ഫോക്‌സും രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
 
2024 January 28Kalikkalamtitle_en: First Test – India v England

By admin

Leave a Reply

Your email address will not be published. Required fields are marked *