പാലക്കാട്: ധോണിയെ വിറപ്പിച്ച കാട്ടാന പി.ടി സെവൻ കൂട്ടിലായിട്ട് ഇന്നേക്ക് ഒരു വർഷം. കഴിഞ്ഞ ജനുവരി 22 ന് ധോണി കോർമ പ്രദേശത്ത് വെച്ച്‌ പി.ടി സെവനെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കിയത്.
വൈല്‍ഡ് ലൈഫ് ചീഫ് വെറ്ററനറി സർജൻ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടികൂടിയത്. കോന്നി സുരേന്ദ്രൻ, വിക്രം, ഭരതൻ തുടങ്ങിയ കുങ്കിയാനകളും സംഘത്തിലുണ്ടായിരുന്നു. നിലവില്‍ ധോണിയിലെ ഫോറസ്റ്റ് ക്യാമ്പിൽ ഇടത് കണ്ണിൻ്റെ ചികിത്സയിലാണ് പി.ടി സെവൻ.
പാലക്കാട് ധോണിയെ മാസങ്ങളായി വിറപ്പിച്ച കൊമ്പൻ പി.ടി സെവനെ മയക്കുവെടിവെച്ചായിരുന്നു 2023 ജനുവരി 22-ന് പിടിക്കൂടിയത്. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞത്. 
കറുത്ത തുണിയുപയോഗിച്ച്‌ കണ്ണ് ഭാഗം മറച്ചാണ് ആനയെ ലോറിയിലേക്ക് കയറ്റിയത്. 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് പാലക്കാട്ട് ഒരുക്കിയിരുന്നത്. ആറടി ആഴത്തില്‍ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. നാലുവർഷം വരെ കൂട് ഉപയോഗിക്കാം. കൂടിൻ്റെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്. 
കഴിഞ്ഞ നാല് വർഷമായി ജനവാസ മേഖലയില്‍ ഇറങ്ങി വിഹരിക്കുകയായിരുന്നു പാലക്കാട്‌ ടസ്കർ സെവൻ എന്ന പി.ടി സെവന്‍. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമനാണ് അന്ന് കൊല്ലപ്പെട്ടത്. 
2022 നവംബർ മുതല്‍ ഇടവേളകള്‍ ഇല്ലാതെ വിലസുകയായിരുന്നു പിടി സെവന്‍. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ കാട്ടുകൊമ്പൻ പതിവായി എത്താറുണ്ടായിരുന്നു. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകള്‍ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചായിരുന്നു കാട്ടുകൊമ്പന്റെ വരവ്.

By admin

Leave a Reply

Your email address will not be published. Required fields are marked *