സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഭൂരിഭാഗം പേരും ഇതില്‍ ‘അഡിക്സ്’ ആണുതാനും. എന്നുവച്ചാല്‍ ഫോണില്ലാതെ കഴിഞ്ഞുകൂടാൻ സാധിക്കാത്ത വിധം ഫോണുമായി അപകടകരമായ രീതിയില്‍ അടുപ്പത്തിലാകുന്ന അവസ്ഥ. ഈയൊരു സാഹചര്യത്തില്‍ നിന്ന് ഒരു പ്രായക്കാരും ഇന്ന് മുക്തരല്ല. ചെറിയ കുട്ടികല്‍ മുതല്‍ 80ഉം 90ഉം വയസ് പ്രായമുള്ളവര്‍ വരെ സ്മാര്‍ട് ഫോണ്‍ അഡിക്ഷൻ നേരിടുന്നുണ്ട്.
ഫോണില്‍ സംസാരിക്കാൻ മാത്രമല്ല. പാട്ട് കേക്കാനും വീഡിയോ കാണാനും ഗെയിം കളിക്കാനുമെല്ലാം ഇവര്‍ക്ക് ഹെഡ്സെറ്റും ഹെഡ്ഫോണും വേണം. ഇങ്ങനെ അധികസമയം ഇവ ചെവിയില്‍ വച്ചുനടക്കുന്നത് കേള്‍വിത്തകരാറിലേക്ക് നയിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന ശബ്ദമാണ് ഇവര്‍ ഹെഡ്ഫോണിലൂടെ കേള്‍ക്കുക. ഇത് കൗമാരക്കാരുടെ ഒരു സ്വഭാവമാണ്. ഇത് ചെവിക്കകത്തെ മൃദുലമായ ഭാഗങ്ങളെ തകര്‍ക്കാൻ അധികസമയമൊന്നും എടുക്കില്ല.
പ്രത്യേകിച്ച് കൗമാരക്കാരില്‍ വളര്‍ച്ചയുടെ ഘട്ടമായിരിക്കും. ഈ സമയത്ത് നമ്മള്‍ ഏറെ ശ്രദ്ധ ആരോഗ്യത്തിന് നല്‍കേണ്ടതാണ്. അപ്പോഴാണ് ഈ വിപത്തുകള്‍ സംഭവിക്കുന്നത്. ഇങ്ങനെ കേള്‍വിത്തകരാര്‍ സംഭവിച്ചാല്‍ അത് ചികിത്സയിലൂടെ ശരിപ്പെടുത്തിയെടുക്കാൻ സാധിക്കുമെന്നും ചിന്തിക്കരുത്. എല്ലാ കേസുകളില്‍ അങ്ങനെ സാധിക്കണമെന്നില്ല.
ചെവിക്കകത്തെ നേരിയ രോമങ്ങളിലൂടെയാണ് ശബ്ദത്തിന്‍റെ സന്ദേശം തലച്ചോറിലെത്തുന്നത്. എപ്പോഴും ഉയര്‍ന്ന ശബ്ദത്തില്‍ ഹെഡ്സെറ്റോ ഹെഡ്ഫോണോ ഉപയോഗിക്കുന്നവരില്‍ ഈ രോമങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുന്നു. ഇതോടെ കേള്‍വിയും തകരാറിലാകുന്നു. കൗമാരക്കാരിലാകുമ്പോള്‍ ഇതിനെല്ലാം സാധ്യത ഏറുന്നു.