പാലക്കാട്: മാധ്യമങ്ങൾക്കു മേൽ അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനിൽക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ പറഞ്ഞു.
2014നു ശേഷം പ്രമുഖ മാധ്യമങ്ങളിലെ 19 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. എന്നാൽ, ആ കേസുകളിലെല്ലാം അന്വേഷണം ഇഴയുകയാണ്. യഥാർഥ കുറ്റവാളികളെ കണ്ടെത്താതെ മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും സമ്മർദത്തിലാക്കി നിശ്ശബ്ദരാക്കുകയാണ്.
16 ജേണലിസ്റ്റുകൾക്കെതിരെ നിലവിൽ കേസുണ്ട്. ഏഴു പേർ ഇപ്പോഴും ജയിലിലാണ്. ഭരണകൂടത്തിനെതിരെ സംസാരിച്ചാൽ അവരെ അടിച്ചമർത്തുന്നു. കേരളത്തിലും ഇപ്പോൾ സ്ഥിതി വ്യത്യസ്തമല്ല. മാധ്യമപ്രവർത്തകർക്കെതിരെ ഒട്ടേറെ കേസുകൾ ഇവിടെയും നിലവിലുണ്ട് – അദ്ദേഹം പറഞ്ഞു.
പാലക്കാട് പ്രസ് സംഘടിപ്പിച്ച സഞ്ജയ് ചന്ദ്രശേഖർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.കെ.ശ്രീകണ്ഠൻ എംപി അനുസ്മരണം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി മധുസൂദനൻ കർത്താ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം, സി.ആർ.ദിനേശ്, നോബിൾ ജോസ് എന്നിവർ പ്രസംഗിച്ചു.