ന്യൂഡൽഹി: ട്രക്കുകളിലെ ഡ്രൈവർ ക്യാബിൻ എ.സിയാക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. 2025 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. കമ്പനികൾക്ക് തയാറെടുപ്പിന് 18 മാസം സമയം നൽകി.
ഇതു സംബന്ധിച്ച ഫയലിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്കരി ഒപ്പുവച്ചു. മണിക്കൂറുകൾ കടുത്ത ചൂടിൽ വാഹനം ഓടിക്കേണ്ടി വരുന്നത് ഡ്രൈവർ തളർന്നു വീഴുന്നതും അപകടങ്ങളിലേക്കു നയിക്കാനും കാരണമാകുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിഷയത്തിൽ 2016 മുതൽ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
ഡ്രൈവർമാർ ഉറങ്ങാൻ എ.സി. കാരണമാകുമെന്ന വാഹന നിർമാതാക്കളുടെ വാദം തള്ളിയാണ് തീരുമാനം. ഒരു ട്രക്ക് എ.സിയിലേക്ക് മാറ്റാൻ 10,000 മുതൽ 20,000 വരെയാണ് ചെലവ്. വാഹനങ്ങളുടെ വിലയും ഇതോടൊപ്പം ഉയരും. തീരുമാനത്തിനു പിന്നാലെ ഹെവി വാഹനങ്ങൾക്കുള്ള എ.സി. സർവീസ് നൽകുന്ന ആംബർ എന്റർപ്രൈസസ് കമ്പനിയുടെ ഓഹരി മൂല്യം 13 ശതമാനം വർധിച്ചു.