ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. രാമക്ഷേത്ര ഉദ്ഘാടനത്തിനും അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രത്തിന്റെ പരിപാടികൾക്കും ശേഷം മാത്രമേ പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കൂ. തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘പ്രധാനമന്ത്രി ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രവും, ഫെബ്രുവരി 14ന് അബുദാബിയിലെ ഹിന്ദുക്ഷേത്രവും ഉദ്ഘാടനം ചെയ്യും. അധികം വൈകാതെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. സന്ദേശം വ്യക്തമാണ്…2009-ൽ മോദിയെ സാമ്പത്തിക വികസനത്തിന്റെ അവതാരമായി ഇന്ത്യൻ വോട്ടർമാർക്കു വിറ്റു.
2019ലെ പുൽവാമ ഭീകരാക്രമണം, പൊതുതെരഞ്ഞെടുപ്പിനെ ദേശീയ സുരക്ഷാ തെരഞ്ഞെടുപ്പാക്കി മാറ്റാൻ മോദിക്ക് അവസരം നൽകി. 2024-ൽ മോദിയെ ‘ഹിന്ദു ഹൃദയ സാമ്രാട്ടായി’ ബിജെപി അവതരിപ്പിക്കുമെന്ന് വ്യക്തമാണ്’- ശശി തരൂർ പറഞ്ഞു.
‘അച്ഛേ ദിനിന് എന്ത് സംഭവിച്ചു? പ്രതിവർഷം 2 കോടി തൊഴിലവസരങ്ങൾക്ക് എന്ത് സംഭവിച്ചു? താഴെത്തട്ടിലുള്ളവർക്ക് പ്രയോജനം ചെയ്യുന്ന സാമ്പത്തിക വളർച്ചയ്ക്ക് എന്ത് സംഭവിച്ചു?
ഓരോ ഇന്ത്യക്കാരന്റെയും പോക്കറ്റുകളിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും ഡിസ്പോസിബിൾ വരുമാനം (ഡിപിഐ), നിക്ഷേപിച്ചതിന് എന്ത് സംഭവിച്ചു? ഹിന്ദുത്വവും ജനക്ഷേമവും ആയി രൂപപ്പെടുന്ന തെരഞ്ഞെടുപ്പിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്’-അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *