തിരുവനന്തപുരം-തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിനായി ഒരു പ്രൊഫസറുടേയും ഒരു അസി. പ്രൊഫസറുടേയും തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. അപൂർവ ജനിതക രോഗ പ്രതിരോധത്തിലും ചികിത്സയിലും ഗവേഷണത്തിലും നിർണായക ചുവടുവയ്പ്പാണിത്. ജനറ്റിക്സ് വിഭാഗം ആരംഭിക്കാനായി മന്ത്രി തലത്തിൽ നിരവധി തവണ യോഗം ചേർന്നാണ് അന്തിമ രൂപം നൽകിയത്. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്സലൻസായി തെരഞ്ഞെടുത്തിരുന്നു. സംസ്ഥാനത്ത് ആദ്യമായി ഈ സർക്കാർ എസ്.എം.എ. ക്ലിനിക്ക് ആരംഭിച്ചതും എസ്.എ.ടി.യിലാണ്. ഭാവിയിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിൽ ഡി.എം. കോഴ്സ് ആരംഭിക്കാനാകുന്നതോടെ ഈ മേഖലയിൽ നിരവധി വിദഗ്ധരെ സൃഷ്ടിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വേഗത്തിൽ വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ശാസ്ത്ര ശാഖയാണ് മെഡിക്കൽ ജനറ്റിക്സ്. ജനിതക രോഗങ്ങൾ വളരെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിലും ചികിത്സിക്കുന്നതിലും മെഡിക്കൽ ജനറ്റിക്സിന് പ്രധാന പങ്കുണ്ട്. ഗർഭാവസ്ഥയിൽ തന്നെ ജനിതക രോഗങ്ങൾ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയും പ്രധാനമാണ്. എസ്.എ.ടി. ആശുപത്രിയിൽ നിലവിൽ ജനറ്റിക്സിന് ചികിത്സയുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രത്യേക വിഭാഗമാക്കുന്നത്. ഇതിലൂടെ അപൂർവ ജനിതക രോഗങ്ങളുടെ ചികിത്സയ്ക്ക് സ്ഥിരം സംവിധാനമാകുന്നു. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പുതിയ രോഗികളുടെ ഒപി പ്രവർത്തിക്കുന്നത്. ചൊവ്വാഴ്ച ജനറ്റിക്സ് ഒപിയും വെള്ളിയാഴ്ച അപൂർവ രോഗങ്ങളുടെ സ്പെഷ്യൽ ഒപിയും പ്രവർത്തിക്കുന്നു. ബാക്കി ദിവസങ്ങളിൽ തുടർ ചികിത്സയാണ് ലഭ്യമാക്കുന്നത്.
അപൂർവ രോഗം ബാധിച്ചിട്ടുള്ള കുഞ്ഞുങ്ങളുടെ ചികിത്സയും തുടർ പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന് വേണ്ടി വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തി വരുന്നത്. സെന്റർ ഓഫ് എക്സലൻസ് പദ്ധതിയിലേക്കായി 190 അപേക്ഷകളാണ് ലഭിച്ചത്. അതിൽ സ്‌ക്രീൻ ചെയ്ത് എസ്.എം.എ. ബാധിച്ച 56 കുട്ടികൾക്ക് മരുന്ന് നൽകിയിട്ടുണ്ട്. അപൂർവ ജനിതക രോഗം ബാധിച്ച 7 കുട്ടികൾക്ക് വിലകൂടിയ മരുന്നുകൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു
2023 December 27Keralatitle_en: Department of Genetics in SAT for treatment of rare genetic diseases