കോഴിക്കോട്: മുക്കത്ത് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. കോഴിക്കോട് മുക്കത്ത് പമ്പ് ജീവനക്കാരനായ ബിജുവിനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. തലയ്ക്കും കാലിനും പരുക്കേറ്റ ബിജു ആശുപത്രിയിൽ ചികിത്സയിലാണ്.
മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ പമ്പിലാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. സംഭവത്തിന്റെ സി.സി. ടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവശ്യപ്പെടുകയായിരുന്നു.
എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിന്‍റെ പശ്ചാത്തലത്തില്‍ കുപ്പിയില്‍ ഇന്ധനം നല്‍കരുതെന്ന് പോലീസ് പമ്പുടമകള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നതിനാല്‍ കുട്ടികള്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെ കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തി അക്രമിച്ചെന്ന് പമ്പ് ജീവനക്കാര്‍ ആരോപിച്ചു.
പെട്രോള്‍ പമ്പുടമയുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അക്രമം നടത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ ശ്രമം തുടങ്ങിയതായും പോലീസ് പറഞ്ഞു.