മംഗളൂരു: ഫെയ്സ്ബുക്കിനു മുന്നറിയിപ്പ് നൽകി കർണ്ണാടക ഹൈക്കോടതി.രാജ്യത്തെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുമെന്നാണ് മുന്നറിയിപ്പ്. മംഗളൂരു ബികർനകാട്ടേ സ്വദേശിയായ കവിത സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അടങ്ങിയ ബെഞ്ചിന്റെ മുന്നറിയിപ്പ്.
സൗദി ജയിലിൽ കഴിയുന്ന കർണാടക സ്വദേശിയും ഹർജിക്കാരിയുടെ ഭർത്താവുമായ ശൈലേഷ് കുമാറുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസുമായി ഫെയ്സ്ബുക്ക് സഹകരിച്ചിരുന്നില്ല. തുടർന്നാണ് കോടതി നിലപാട് കടുപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ഫെയ്സ്ബുക്കിന് നിർദ്ദേശം നൽകി.
25 വർഷമായി സൗദിയിലെ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ശൈലേഷ്. സിഎഎ, എൻആർസിയെ അനുകൂലിച്ച് 2019ൽഡ ശൈലേഷ് ഫെയ്സുബുക്കിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ശൈലേഷിന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി സൗദി രാജവിനെതിരേയും ഇസ്ലാമിനെതിരെയും അജ്ഞാതർ അപകീർത്തി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തു. ഇതോടെ സൗദി പൊലീസ് ശൈഷിനെ അറസ്റ്റ് ചെയ്തതായും കവിത നൽകിയ ഹർജിയിൽ പറയുന്നു.
വിഷയത്തിൽ വിശാദാംശങ്ങൾ നൽകാൻ കേസ് അന്വേഷിക്കുന്ന മംഗളൂരു പൊലീസ് ഫെയ്സ്ബുക്കിന് കത്തയിച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്ക് ഇതിനോട് പ്രതികരിച്ചില്ല. തുടർന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയത്.