തിരുവനന്തപുരം: പനിബാധിതരെ കൊണ്ട് നിറഞ്ഞ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ. പ്രതിദിനം പതിനായിരത്തിലേറെ പേരാണ് പനിബാധിച്ച് ആശുപത്രികളിൽ ചികിത്സതേടുന്നത്. വൈറൽ പനിക്കും ഡെങ്കിപ്പനിക്കുമൊപ്പം കോവിഡ് ബാധിതരുടെ എണ്ണത്തിലും നേരിയ വർധനവുണ്ട്. ആശങ്കപ്പെടേണ്ടതില്ലെന്നും മുൻകരുതൽ സ്വീകരിച്ചെന്നും ആരോഗ്യവകുപ്പ് പറയുന്നു.
മൂന്ന് ദിവസത്തിനിടെ മുപ്പതിനായിരത്തിലേറെ പേർ പനിക്ക് ചികിത്സതേടി സർക്കാർ ആശുപത്രിയിലെത്തി. ഏറ്റവും അധികം രോഗികൾ കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ. ജൂൺ, ജൂലൈ മാസങ്ങളിൽ പനി ബാധിതരുടെ എണ്ണം കൂടുന്നതുപോലെയാണ് വർഷാവസനവും രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടാകുന്നത്.
കാലവസ്ഥ വ്യതിയാനവും വിട്ടുവിട്ടു പെയ്യുന്ന മഴയും പനി കൂടാൻ കാരണമായെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊതുനശീകരണത്തിൽ വീഴ്ചയുണ്ടായത് ഡെങ്കു അടക്കമുള്ള രോഗങ്ങളുടെ പകർച്ചക്ക് കാരണമായിട്ടുണ്ട്.