പാലക്കാട്: പ്രതി വിദ്യയെ പത്താം ദിവസവും പിടികൂടാന്‍ കഴിയാത്ത സാചഹര്യത്തിൽ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി. സൈബർ സെൽ വിദഗ്ധരെയും ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചിരിക്കുന്നത്.
പുതൂർ, ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. പത്താം ദിവസവും മുഖ്യപ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല.
അന്വേഷണത്തിന്റെ ഭാഗമായി അഗളി പോലീസ് ഇന്ന് ചിറ്റൂർ ഗവ. കോളേജിലെത്തും. അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴിയെടുക്കും. വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്റെ നിലപാട് 16ന് അറിയിക്കും. 20നാണ് മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
മഹാരാജാസ് കോളജിൽ 2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉൾപ്പെടുത്തിയുണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ കോളേജിലെ താത്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെയാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരം പുറത്താകുന്നത്.