ദുബായ്: വിമാന കമ്പനികൾ കേരളത്തിലേക്കുള്ള നിരക്കുകൾ മൂന്നിരട്ടിയായി വർധിപ്പിച്ചതോടെ പ്രതിസന്ധിയിലായി മലയാളി പ്രവാസികൾ. സ്കൂളുകൾക്ക് നാളെ മധ്യവേനൽ അവധി തുടങ്ങാനിരിക്കെയാണ് വിമാന കമ്പനികളുടെ കൊള്ള.
നിരക്ക് വർധനവിനേത്തുടർന്ന് സാമ്പത്തിക ബാധ്യത കൂടുന്നതിനാൽ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കിയിരിക്കുകയാണ് മിക്കപ്രവാസികളും.
വേനലവധി കണക്കാക്കി മാസങ്ങൾക്ക് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്തവരെ മാത്രമാണ് നിരക്ക് വർധനവ് ബാധിക്കാത്തത്. ഖത്തർ എയർവേയ്സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ മാത്രമാണ് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്.
നേരിട്ടുള്ള വിമാനങ്ങൾക്ക് നിരക്ക് കൂടുതലായതിനാൽ പലരും കണക്ഷൻ വിമാനങ്ങളെ യാത്രക്കായി ആശ്രയിച്ചെങ്കിലും നിരക്കിൽ വലിയ വ്യത്യാസമൊന്നുമില്ല.
ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയിൽ ദോഹയിൽ നിന്ന് കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജൂൺ 19 മുതൽ 25 വരെ ഒരാൾക്ക് ഇക്കോണമി ക്ലാസിൽ 43,000 മുതൽ 52,000 രൂപ വരെയാണ് ചാർജ് ചെയ്യപ്പെടുന്നത്.
മറ്റ് വിമാനങ്ങളിലും ടിക്കറ്റ് നിരക്കിൽ പ്രത്യേകിച്ച് വ്യത്യാസമൊന്നും ഇല്ല. അതിനാൽ കുടുംബത്തിലെ എല്ലാവർക്കുമായി ടിക്കറ്റെടുക്കുമ്പോൾ നിരക്ക് സാധാരണക്കാർക്ക് താങ്ങാനാകാതെയാകും. ഇതേത്തുടർന്നാണ് പലരും യാത്ര മാറ്റിവച്ചത്.
