ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27) , ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത് കുടമലയിൽ വീട്ടിൽ രാഹുൽ (37) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ രാത്രി പാലാ പഴയ ബസ് സ്റ്റാൻഡിൽ ലോട്ടറി കച്ചവടം നടത്തുന്നയാളോട് പൈസ ചോദിച്ച് ചെല്ലുകയും എന്നാല്‍ കച്ചവടക്കാരന് പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇയാളെ മർദ്ദിക്കുകയും, പോക്കറ്റിൽ ഉണ്ടായിരുന്ന പൈസ ബലമായി തട്ടിയെടുക്കുകയുമായിരുന്നു.
ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരില്‍ ഒരാളായ ജോജോ ജോർജിന് പാലാ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ മാരായ ഉമേഷ് കുമാർ, ബിജു കെ.തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത് ,അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.
