പിതാക്കന്മാരുടെയോ പിതൃസ്ഥാനീയരുടെയോ ആഘോഷമാണ് ഫാദേഴ്സ് ഡേ. ഒരു അച്ഛന്‍ തന്റെ മക്കള്‍ക്ക് നല്‍കുന്ന സ്‌നേഹത്തെയും ത്യാഗത്തെയും ബഹുമാനിക്കുന്ന ദിവസമാണിത്. പിതാവ് തന്റെ കുടുംബത്തെ സംരക്ഷിക്കുകയും പിന്നോട്ട് പോകാതിരിക്കാനായി ഏത് വിധേനയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.
ഈ ദിവസം കൊണ്ടാടാന്‍ തുടങ്ങിയിട്ട് ഒരുപാട് കാലമായില്ലെങ്കിലും ആഘോഷങ്ങള്‍ തീക്ഷ്ണമാണ്. എല്ലാ വര്‍ഷവും ജൂണിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് പിതൃദിനം. ഈ വര്‍ഷത്തെ ആഘോഷം ജൂണ്‍ 19ന് ആണ്. 1910-ലെ ആദ്യ ആഘോഷം മുതല്‍, ലോകമെമ്പാടും ഈ ദിനം ആചരിച്ചുവരുന്നു.
ചരിത്രവും പ്രാധാന്യവും
ഫാദേഴ്സ് ഡേ എന്ന ആശയത്തിന്റെ വേരുകള്‍ അമേരികന്‍ ആഭ്യന്തരയുദ്ധ സേനാനി വില്യം ജാക്സണ്‍ സ്മാര്‍ടിന്റെ മകള്‍ സോനോറയില്‍ നിന്നാണ് തുടങ്ങിയത്. വാഷിംഗ്ടണിലെ സ്‌പോകെയ്‌നില്‍ താമസിക്കുന്ന സോനോറയുടെ അമ്മ ആറാമത്തെ കുഞ്ഞിന് ജന്മം നല്‍കുന്നതിനിടെ മരിച്ചു. സൊനോറ തന്റെ ഇളയ സഹോദരന്മാരെ പിതാവിനൊപ്പം വളര്‍ത്തി.
ഈ സമയത്ത്, മാതൃദിനത്തെക്കുറിച്ചുള്ള ഒരു പ്രസംഗം പള്ളിയില്‍ കേള്‍ക്കുമ്പോള്‍, അച്ഛന്മാര്‍ക്ക് അംഗീകാരം ആവശ്യമാണെന്ന് അവള്‍ക്ക് തോന്നി. അവർ സ്പോകെയ്ന്‍ മിനിസ്റ്റീരിയല്‍ അലയന്‍സിനെ സമീപിക്കുകയും ലോകമെമ്പാടുമുള്ള പിതാക്കന്മാരെ ബഹുമാനിക്കുന്നതിനായി സ്മാര്‍ടിന്റെ ജന്മദിനമായ ജൂണ്‍ അഞ്ച് പിതൃദിനമായി അംഗീകരിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ പിന്നീട് ആ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഔദ്യോഗികമാക്കി.
കാലക്രമേണ, പിതൃദിനം ലോകമെമ്പാടും ജനപ്രിയമായി. 1966-ല്‍ യുഎസ് പ്രസിഡന്റ് ലിന്‍ഡന്‍ ബി ജോണ്‍സണ്‍ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രസിഡന്‍ഷ്യല്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഫാദേഴ്സ് ഡേ ഒരു അവധിയാണെങ്കിലും, ഇന്‍ഡ്യ അതിനെ ഔദ്യോഗിക അവധിയായി അംഗീകരിക്കുന്നില്ല. മെട്രോ നഗരങ്ങള്‍ പാര്‍ടികള്‍ സംഘടിപ്പിച്ചും പിതാക്കന്മാര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ നല്‍കിയുമാണ് ദിവസം ആചരിക്കുന്നത്. അവരുടെ ദീര്‍ഘായുസിനായി പ്രത്യേക പ്രാർഥനകളും നടക്കുന്നു.
