കോട്ടയം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് (ഇലക്ഷൻ ഐഡി കാർഡ്) നിർമ്മിച്ചതിൽ കോൺഗ്രസ് പാർട്ടിക്ക് അകത്തു നിന്നു തന്നെ ആരോപണവും പരാതിയും ഉണ്ടായിരിക്കുന്നത് നിസ്സാര കാര്യമല്ലെന്നും, ഇത് പാർട്ടിക്ക് അകത്ത് അന്വേഷിച്ച് ഒതുക്കി തീർക്കേണ്ടതല്ല എന്നും ഇതു സംബന്ധിച്ച പോലീസ് ഉന്നതതല അന്വേഷണം നടത്തണമെന്നും കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ടും എൽഡിഎഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.
ഇപ്പോൾ പരാതിക്കാർ എഐസിസിക്കാണ് പരാതി നൽകിയിരിക്കുന്നത്. വ്യാജ ഇലക്ഷൻ ഐഡി നിർമ്മാണം രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്. ഗുരുതരമായ ക്രിമിനൽ നടപടിയാണ് നടന്നിരിക്കുന്നത്.
കോൺഗ്രസ് പാർട്ടിയുടെ ഗ്രൂപ്പിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഭാരവാഹിത്വ ഇലക്ഷൻ ജയിക്കാൻ വേണ്ടിയാണ് ഈ നടപടി ഉണ്ടായതെങ്കിലും, ആൾമാറാട്ടത്തിനും തീവ്രവാദികൾക്ക് ദുർവിനിയോഗം നടത്തുവാനും വരെ പ്രേരണ നൽകുന്ന ഈ നടപടി ക്രൈംബ്രാഞ്ചോ അതുമല്ലെങ്കിൽ സിബിഐ വരെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷണ നടപടികൾക്ക് വിധേയമാക്കണമെന്നും ലോപ്പസ് മാത്യു ആവശ്യപ്പെട്ടു.