ഐപിഎൽ തുടങ്ങുന്ന കാലത്ത് ജനിച്ചിട്ട് പോലുമില്ല! അടിച്ച അടിയിൽ കിടുങ്ങിയത് വമ്പന്മാർ, 14കാരൻ വൈഭവിന് സെഞ്ചുറി

ജയ്പപൂര്‍: ലോക ക്രിക്കറ്റനെയാകെ ഞെട്ടിച്ച് ഐപിഎല്ലില്‍ പതിനാലുകാരൻ വൈഭവ് സൂര്യവൻഷയുടെ തേരോട്ടം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തില്‍ സെഞ്ചുറി അടിച്ചാണ് വൈഭവ് തന്നെ വൈഭം തെളിയിച്ചത്. മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ അടക്കം തഴക്കം വന്ന ബൗളര്‍മാരെയെല്ലാം തകര്‍ത്തടിച്ചാണ് താരം തന്‍റെ കന്നി ഐപിഎൽ സെഞ്ചുറി നേടിയത്. ഒടുവിൽ പ്രസിദ്ധിന്‍റെ പന്തില്‍ പുറത്താകുമ്പോൾ 38 പന്തിൽ 101 റണ്‍സാണ് വൈഭവ് പേരിലാക്കിയത്. 11 സിക്സും ഏഴ് ഫോറും വൈഭവിന്‍റെ ബാറ്റില്‍ നിന്ന് ഒഴുകി. 

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ  1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചത്. ഐപിഎല്‍ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കുറഞ്ഞ കോടിപതിയുമാണ് വൈഭവ് സൂര്യവൻശി. ഇപ്പോൾ സെഞ്ചുറി നേട്ടത്തിലൂടെ നിരവധി നേട്ടങ്ങളാണ് വൈഭവ് പേരിലെഴുതിയത്. ഐപിഎല്ലിലെ ഏറ്റവും വേഗതയാര്‍ന്ന രണ്ടാമത്തെ സെഞ്ചുറിയാണ് താരത്തിന്‍റേത്. കൂടാതെ ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കൂടെ സ്വാഭവികമായി വൈഭവിന്‍റെ പേരിലായിട്ടുണ്ട്. 

2011 മാര്‍ച്ച് 27ന് ജനിച്ച വൈഭവ് ഈ വര്‍ഷം ജനുവരിയില്‍ തന്‍റെ 12-ാം വയസിൽ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 1986നുശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും ഇതോടെ വൈഭവ് സ്വന്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റില്‍ ഇന്ത്യക്കായി കളിച്ച വൈഭവ് 62 പന്തില്‍ 104 റണ്‍സടിച്ചതോടെയാണ് ശ്രദ്ധേയനായത്.

കോലിയുടെ നേട്ടത്തിന് അല്‍പ്പായുസ്; ഓറഞ്ച് ക്യാപ് വീണ്ടും തലയിലണിഞ്ഞ് സായ് സുദര്‍ശന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin