ദില്ലി: ഇന്ത്യ തിരയുന്ന കുപ്രസിദ്ധ ഭീകരന്‍ ഷെയ്ഖ് ജമീല്‍ ഉര്‍ റഹ്മാൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ട നിലയിൽ. കശ്മീരിലെ പുല്‍വാമ സ്വദേശിയായ യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്‍റെ സെക്രട്ടറി ജനറലാണ് ഇയാൾ. 2022 ഒക്ടോബറിലാണ് ഇയാളെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. പാകിസ്ഥാനിലെ അബോട്ടാബാദിലാണ് ശനിയാഴ്ച ഇയാളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മരണ കാരണം വ്യക്തമല്ലെന്ന് പാക് അധികൃതർ അറിയിച്ചു.
പാക്ക് ചാര സംഘടനയായ ഐഎസ്ഐയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. തുടർന്നാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്.
ഇന്ത്യ തിരയുകയായിരുന്ന ഇരുപതോളം ഭീകരരാണ് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പാകിസ്ഥാനിലടക്കം വിവിധ രാജ്യങ്ങളിലായി കൊല്ലപ്പെട്ടത്. നേരത്തെ ഭീകരരുടെ കൊല്ലപ്പെടലിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് പാകിസ്ഥാൻ ആരോപിച്ചിരുന്നു. 1990-ൽ ഇയാൾ രൂപീകരിച്ച സംഘടന തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ഹിസ്ബ്-ഉൾ-മുജാഹിദ്ദീൻ, ലഷ്‌കർ-ഇ-തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതായും കണ്ടെത്തിയതിനെ തുടർന്ന് 2019 ഫെബ്രുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു.