കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്‌സൈസിന്റെ പിടിയിലാകുമ്പോള്‍ വെട്ടിലാകുന്നത് സിനിമയിലെ മട്ടാഞ്ചേരി മാഫിയ. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്ന് പുലര്‍ച്ചെ പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തില്‍ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഫ്‌ലാറ്റില്‍ പരിശോധന നടത്തുകയായിരുന്നു. ചെറിയ അളവിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കാവുന്ന കുറ്റം മാത്രമേ ചുമത്താന്‍ കഴിയുമായിരുന്നുള്ളൂ. മലയാളത്തിലെ ഹിറ്റ് സിനിമകള്‍ക്ക് പിന്നിലെ അണിയറ പ്രവര്‍ത്തകരാണ് അറസ്റ്റിലാകുന്നത്. ഷൈന്‍ ടോം ചാക്കോയുടെ കേസിന് ശേഷമാണ് ഇതും സംഭവിക്കുന്നത്. സിനിമയിലെ ലഹരിക്കാരെ കണ്ടെത്താന്‍ എക്‌സൈസ് സജീവ നീക്കങ്ങളിലാണ്. ഇതാണ് ഈ അറസ്റ്റിലും തെളിയുന്നത്. ഛായാഗ്രാഹകന്‍ സമീര്‍ താഹയുടേതാണ് ഫ്‌ളാറ്റ്.
കഞ്ചാവ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്‌മാന്‍. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്‌റഫ് ഹംസ. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിന്‍ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്തിട്ടുണ്ട്. തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്‌മാന്റെ സിനിമകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു. വന്‍ വിജയമായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്‌മാന്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട എക്‌സൈസിന്റെ നടപടി പ്രമുഖരിലേക്ക് നീളുന്നുവെന്നാണ് ഇത് വ്യക്തമാകുന്നത്. ഇവര്‍ക്ക് കഞ്ചാവ് എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനും എക്‌സൈസ് ശ്രമിക്കും.
പിടിയിലായ സംവിധായകര്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പരിശോധന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെന്നും കെ.പി.പ്രമോദ് വ്യക്തമാക്കി.
മലയാള സിനിമയെ ഈ സംഭവം കൂടുതല്‍ വെട്ടിലാകും. സിനിമാക്കാര്‍ക്ക് കഞ്ചാവ് നല്‍കുന്ന തസ്ലീമാ സുല്‍ത്താനെ എക്‌സൈസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്ന് പല നിര്‍ണ്ണായക വിവരങ്ങളും എക്‌സൈസിന് കിട്ടി. അതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണവും റെയ്ഡും നിര്‍ണ്ണായകമാക്കിയത്. നേരത്തെ തിരുവനന്തപുരത്തെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ ജോലി ചെയ്തിരുന്നവരുടെ മുറിയില്‍ നിന്നും എക്‌സൈസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. അവിടേയും ചെറിയ അളവില്‍ മാത്രമാണ് കഞ്ചാവ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അറസ്റ്റിലായ ഒരാള്‍ക്ക് ഉടന്‍ ജാമ്യം കിട്ടി. ഇത് തന്നെയാണ് കൊച്ചിയിലെ സംവിധായക പ്രതിഭകള്‍ക്കും ജാമ്യത്തിന് വഴിയൊരുക്കിയത്.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. സിനിമക്കാരല്ല, ഏതുമേഖലയിലായാലും ലഹരി ഉപയോഗം തെറ്റാണ്. അതിനെതിരെ എക്‌സൈസ് എല്ലാമേഖലയിലും ശക്തമായ പരിശോധന തുടരും. ഇപ്പോള്‍ ഹൈബ്രിഡ് കഞ്ചാവ് ഇവിടെ വ്യാപകമാകുന്നുണ്ട്. അത് നാടിന് വളരെ ദോഷം ചെയ്യുന്നതാണ്. വിദേശത്തുനിന്നടക്കമാണ് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. ഉറവിടം കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കി.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *