തോക്കുമായി നടന്ന് നീങ്ങുന്ന ഭീകരര്‍, പിന്നാലെ വെടിയൊച്ച; പഹൽഗാം ആക്രമണത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ദില്ലി: പഹൽഗാമിൽ 26 നിരപരാധികളെ ഭീകരർ വെടിവച്ച് വീഴ്ത്തുന്ന നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കുടുംബാംഗങ്ങൾക്കൊപ്പം ബയ്സരൺവാലിയിൽ എത്തിയ നരിക്കുനി സ്വദേശി നിഹാൽ കാഴ്ചകൾ പകർത്തുന്നതിനിടെ അപ്രതീക്ഷിതയായാണ് വെടി പൊട്ടിയത്. ഭീകരർ തോക്കുമായി നിൽക്കുന്നതും ദൃശ്യത്തിലുണ്ട്. വെടി പൊട്ടുന്ന ശബ്ദം കേട്ടുവെങ്കിലും ആദ്യം ഒന്നും മനസിലായില്ലെന്ന് നിഹാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. ഭീകരാക്രമണം ആണെന്ന് മനസിലായതോടെ ഉടന്‍ അവിടുന്നു രക്ഷപെടുകയായിരുന്നുവെന്നും നിഹാല്‍ കൂട്ടിച്ചേര്‍ത്തു. അവിടുത്തെ പ്രദേശിവാസികള്‍ ഏറെ സഹായം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൺമുന്നിലാണ് അച്ഛൻ വെടിയേറ്റ് വീണതെന്ന് ഭീകരാക്രമണത്തിന്‍റെ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്‍റെ മകൾ ആരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മക്കൾ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരർ ഉപദ്രവിക്കാതെ വിട്ടതെന്ന് ആരതി പറയുന്നു. മക്കളുമായി കാട്ടിലൂടെ ഭയന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. അരമണിക്കൂറോളം ഓടിയ ശേഷമാണ് മൊബൈലിന് റേഞ്ച് ലഭിച്ചത്. ഫോൺ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരർ സൈനിക വേഷത്തിൽ ആയിരുന്നില്ലെന്നും ആരതി പറയുന്നു. വേദനയുടെ നിമിഷങ്ങളിൽ കശ്മീരിലെ പ്രദേശവാസികളും ഒപ്പം നിന്നെന്നും ആരതി കൂട്ടിച്ചേര്‍ത്തു.

Also Read: ‘എന്റെ കൺമുന്നിൽ അവർ അച്ഛനെ വെടിവെച്ചു, മക്കൾ കരഞ്ഞത് കൊണ്ടാകാം എന്നെ വെറുതെ വിട്ടത്, ഭയന്ന് കാട്ടിലൂടെ ഓടി’

അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ എന്‍ഐഎക്ക് ലഭിച്ചു. പാക്കിസ്ഥാനെതിരെ ഇനി കൂടുതൽ നടപടി എന്ത് എന്ന ചോദ്യം നിലനിൽക്കുമ്പോഴാണ് ഇന്നത്തെ സർവ്വകക്ഷി യോഗം. രഹസ്യാന്വേഷണ വീഴ്ചയുണ്ടായതില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെടും. അതേസമയം ആശങ്കയിലായ പാക്കിസ്ഥാൻ ഷിംല കരാർ റദ്ദാക്കിക്കൊണ്ട് ഇന്ത്യയ്ക്ക് മറുപടി നൽകാൻ നീക്കം നടത്തുന്നു എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin