യുഎസ് സൈന്യത്തിൽ ഇനി വനിതകൾക്കും പുരുഷന്മാർക്കും ഒരേ ഫിറ്റ്‍നെസ്സ് ടെസ്റ്റ്

യുഎസ് ആർമി കോംബാറ്റ് പൊസിഷനുകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളും ഇനിമുതൽ പുരുഷന്മാരുടെ അതേ ശാരീരികക്ഷമതാ പരിശോധനയിൽ വിജയിക്കണം. ഈ മാസം ആദ്യം പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പുറപ്പെടുവിച്ച നയമാറ്റ ഉത്തരവിനെ തുടർന്നാണ് ഈ തീരുമാനം. ശാരീരിക പരിശോധനയിൽ ലിംഗഭേദത്തെ അടിസ്ഥാനമാക്കി ശാരീരിക പരിശോധനകളിൽ ഉണ്ടായിരുന്ന സ്‌കോറിംഗ് വ്യത്യാസങ്ങൾ ഇല്ലാതാക്കാൻ സൈന്യത്തോട് നിർദ്ദേശിക്കുന്നതാണ് പുതിയ ഉത്തരവ്. 

നിലവിലുള്ള ആർമി കോംബാറ്റ് ഫിറ്റ്നസ് ടെസ്റ്റി (ACF T) ന് പകരമായി സെക്സ് ന്യൂട്രൽ പരിശോധന നടപ്പിലാക്കി കൊണ്ടുള്ള ആർമി ഫിറ്റ്നസ് ടെസ്റ്റ് ആയിരിക്കും ഇനിമുതൽ യുഎസ് സൈന്യത്തിൽ നടപ്പിലാക്കുക. പുതിയ ടെസ്റ്റ് സൈനികരുടെ ശാരീരിക ക്ഷമത വർദ്ധിപ്പിക്കുന്നതിനും യുദ്ധസന്നദ്ധത മെച്ചപ്പെടുത്തുന്നതിനും കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.  

ജൂൺ ഒന്നുമുതലാണ് ശാരീരിക ക്ഷമത പരിശോധനയിൽ പുതിയ മാറ്റങ്ങൾ ആരംഭിക്കുക. 2026 ജനുവരിയോടെ യുദ്ധരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന സൈനികർക്കിടയിൽ ഇത് പൂർണമായി നടപ്പിലാക്കും. തുടർന്നുവരുന്ന ആറുമാസംകൊണ്ട് നാഷണൽ ഗാർഡും റിസർവ് സൈനികരും സെക്സ് ന്യൂട്രൽ സുരക്ഷാ പരിശോധന മാനദണ്ഡങ്ങൾ നടപ്പിലാക്കും.

പുതിയ പരിശോധനയിൽ ഡെഡ് ലിഫ്റ്റുകൾ, പുഷ്-അപ്പുകൾ, പ്ലാങ്കുകൾ, രണ്ട് മൈൽ ഓട്ടം, സ്ലെഡുകളും കെറ്റിൽബെല്ലുകളും ഉൾപ്പെടുന്ന സ്പ്രിന്റ്-ഡ്രാഗ്-കാരി വ്യായാമങ്ങൾ എന്നിവയാണ് ഉൾപ്പെടുന്നത്. അതേസമയം 10 പൗണ്ട് ഭാരമുള്ള മെഡിസിൻ ബോൾ തലയ്ക്ക് മുകളിലൂടെ പിന്നിലേക്ക് എറിയുന്ന സ്റ്റാൻഡിംഗ് പവർ ത്രോ ഒഴിവാക്കിയിട്ടുണ്ട്.

സ്ത്രീകൾക്കും പ്രായമായ സൈനികർക്കും കുറഞ്ഞ മിനിമം മാർക്കോടെ വിജയിക്കാൻ അനുവദിച്ചിരുന്ന മുൻനയത്തിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നീക്കം. പുതിയ മാനദണ്ഡങ്ങൾ പ്രകാരം, 17 നും 21 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ കുറഞ്ഞത് 140 പൗണ്ട് ഭാരമുയർത്തണം, മുൻപ് ഇത് 120 പൗണ്ട് ആയിരുന്നു. നേരത്തെ 23 മിനിറ്റും 22 സെക്കൻഡും ആയിരുന്നു സ്ത്രീകൾക്ക് രണ്ട് മൈൽ ഓട്ടം പൂർത്തിയാക്കാൻ അനുവദനീയമായ സമയം. ഇനിമുതൽ  22 മിനിറ്റിനുള്ളിൽ അവർ അത് പൂർത്തിയാക്കേണ്ടിവരും.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, യുദ്ധ റോളുകളിലോ സപ്പോർട്ട് റോളുകളിലോ തുടർച്ചയായി രണ്ടുതവണ പരിശോധനയിൽ പരാജയപ്പെടുന്നവരെ സൈന്യത്തിൽ നിന്ന് പുറത്താക്കുകയോ സൈനിക തൊഴിൽ സ്പെഷ്യാലിറ്റികൾ മാറ്റുകയോ ചെയ്യും. സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കുമായി ശാരീരിക ക്ഷമത പരിശോധനയിൽ ഇളവുകൾ നൽകിക്കൊണ്ട് 2022 ൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളെ പൂർണമായും റദ്ദാക്കുന്നതാണ് പുതിയ ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin