പഹൽഗാം ഭീകരാക്രമണം; സർവ്വകക്ഷി യോഗം വിളിച്ച് ഒമർ അബ്ദുള്ള, എല്ലാ പ്രധാനപ്പെട്ട പാർട്ടികൾക്കും ക്ഷണം
ശ്രീനഗർ: പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. നാളെ വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക. സർവ്വകക്ഷി യോഗത്തിലേക്ക് എല്ലാ പ്രധാനപ്പെട്ട പാർട്ടികൾക്കും ക്ഷണമുണ്ട്. നിലവിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറിയെയുമുൾപ്പെടെ പങ്കെടുപ്പിച്ചുകൊണ്ട് ലഫ.ഗവർണർ മനോജ് സിൻഹയും ഉന്നതതല യോഗം ചേരുന്നുണ്ട്.
ക്രൂരമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം ഉൾപ്പെടെ അവസാനിപ്പിക്കുന്ന കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നേക്കും. ഇസ്ലാമബാദിലെ ഹൈക്കമ്മീഷന്റെ പ്രവർത്തനവും നിർത്തിയേക്കും. എന്നാൽ ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക വിശദീകരണം.
ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, കർണാടകയിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്രയിൽ നിന്ന് ആറ് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിത്. നേപ്പാളിൽ നിന്നുള്ള ഒരാളും മരിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ചയാണ് നടത്തുക. ആക്രമണത്തിൽ പരിക്കേറ്റ 17 പേരുടെ നില ഗുരുതരമായി തുടരുകയാണ്.