ഗായികയുടെ വെളിപ്പെടുത്തൽ: സംഗീത റിയാലിറ്റി ഷോയുടെ ഇരുണ്ട വശം പുറത്ത്, കീരവാണി അടക്കം കുരുക്കില്‍ !
ഹൈദരാബാദ്: പത്തൊമ്പത് വയസ്സുള്ള ഗായിക പ്രവസ്തി ആരാധ്യ ഒസ്കാര്‍ ജേതാവായ സംഗീത സംവിധായകന്‍ കീരവാണി അടക്കമുള്ള റിയാലിറ്റി ഷോ ജഡ്ജസിനെതിരെ ആരോപണവുമായി രംഗത്ത്. പടുത തീയാഗ സിൽവർ ജൂബിലി സീരീസിലെ ജഡ്ജിമാരെയും പ്രൊഡക്ഷൻ ടീമിനെതിരെയുമാണ് പ്രവസ്തി ആരോപണം ഉന്നയിക്കുന്നത്.
അപമാനിക്കല്‍, പക്ഷപാതം, ബോഡി ഷെയ്മിംഗ് എന്നിവ ആരോപിച്ചാണ് ഗായിക ഇൻസ്റ്റാഗ്രാമിൽ വീഡിയോകൾ പോസ്റ്റ് ചെയ്തത്. തെലുങ്ക് ചാനല്‍ ഇടിവിയിലെ പ്രശസ്തമായ ഷോയാണ് പടുത തീയാഗ. ടിവി ഷോയിൽ തിരശ്ശീലയ്ക്ക് പിന്നിലെ ചില മോശം സംഭവങ്ങളാണ് താന്‍ തുറന്നുകാട്ടാൻ തീരുമാനിച്ചതെന്നാണ് അടുത്തിടെ പരിപാടിയില്‍ നിന്നും പുറത്തായ ഗായിക പറയുന്നു.
ഗായിക സുനിത, കീരവാണി, ഗാനരചിതാവ് ചന്ദ്രബോസ് എന്നിവര്‍ പക്ഷപാതപരമായി പെരുമാറിയെന്നാണ് പ്രവസ്തി ആരാധ്യ ആരോപിക്കുന്നത്. ഇതില്‍ സുനിതയാണ് തനിക്കെതിരെ കൂടുതല്‍ മോശമായി പെരുമാറിയത് എന്നാണ് ഗായിക പറയുന്നത്. ഗായികയുടെ വെളിപ്പെടുത്തല്‍ തെലുങ്ക് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.
“ഞാൻ സ്റ്റേജിൽ കയറുമ്പോഴെല്ലാം സുനിത വെറുപ്പോടെയാണ് എന്നെ പരിഗണിക്കാറ്. എന്റെ കഴിവിനെക്കുറിച്ച് കീരവാണിയോട് മോശം കാര്യങ്ങള്‍ പറയുന്നത് പതിവാണ്. അവർ പറഞ്ഞ ചിലത് ഞാന്‍ നേരിട്ട് കേട്ടു. എന്റെ ഇയർപീസ് പ്ലഗ് ഇൻ ചെയ്തിരുന്നു എന്നത് അവർക്ക് അത് അറിയില്ലായിരുന്നു. ഗാനരചയിതാവ് ചന്ദ്രബോസ് ആദ്യം തന്നെ പരിഗണിച്ചെങ്കിലും താമസിയാതെ അദ്ദേഹവും മാറി” പ്രവസ്തി ആരാധ്യ പറയുന്നു.
ഒസ്കാര്‍ അടക്കം നേടിയ സംഗീതസംവിധായകൻ എം എം കീരവാണി ഷോയിൽ നടത്തിയ ചില അഭിപ്രായങ്ങൾ തന്നെ വേദനിപ്പിച്ചു പ്രവസ്തി ആരാധ്യ പറയുന്നു. “അദ്ദേഹത്തിന് മെലഡികളോടും അദ്ദേഹത്തിന്‍റെ ഗാനങ്ങളോടും വളരെ പക്ഷപാതിത്വമുണ്ട്. ഞാൻ പുറത്തായപ്പോൾ, അദ്ദേഹം എന്നെ നോക്കി വിവാഹ ചടങ്ങുകളിലും മറ്റും പാടുന്ന ഗായകരെ തനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞു. സാമ്പത്തികമായി എന്തെങ്കിലും കിട്ടാന്‍ ഞാന്‍ വിവാഹങ്ങളില്‍ പാടാന്‍ പോകാറുണ്ട്. അവിടെയുള്ള എല്ലാവർക്കും അത് അറിയാം” ഗായിക പറഞ്ഞു. എന്തായാലും തെലുങ്ക് സിനിമ രംഗത്ത് പുതിയ വിവാദം വലിയ കൊളിളക്കമാണ് ഉണ്ടാക്കുന്നത്.
പരിപാടി നടത്തിയ ഇടിവിയോ വിധികര്‍ത്താക്കളോ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിട്ടില്ല. അതേ സമയം ഈ വെളിപ്പെടുത്തലിന് ശേഷം തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നാണ് ഗായികയുടെ വെളിപ്പെടുത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഗായികയ്ക്ക് പിന്തുണയും ലഭിക്കുന്നുണ്ട്. 2000ത്തിന്‍റെ തുടക്കത്തില്‍ ആരംഭിച്ച ഷോയാണ് പടുത തീയാഗ. എസ്.പി ബാലസുബ്രഹ്മണ്യം ഏറെക്കാലം ഈ ഷോയുടെ വിധികര്‍ത്താവ് ആയിരുന്നു.