ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം: 5 പേർ കൊല്ലപ്പെട്ടു, 5 പേരുടെ നില അതീവ ഗുരുതരം
ശ്രീനഗർ: ജമ്മു കശ്മീരിലെ പെഹൽഗാം സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 20 ഓളം പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. സൗദി സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. അമിത് ഷാ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച് സാഹചര്യം വിലയിരുത്തി. ഭീകരാക്രമണം മൃഗീയമെന്ന് സംസ്ഥാന മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിമർശിച്ചു. സംഭവത്തെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും അപലപിച്ചു.
തെക്കൽ കശ്മീരിലെ പെഹൽഗാമിലാണ് വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായത്. മരണസംഖ്യ ഉയർന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. ബൈസാറിൻ എന്ന കുന്നിൻമുകളിലേക്ക് ട്രെക്കിംഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. പൊലീസും സൈന്യവും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് ആദ്യം വിവരം പുറത്തുവന്നത്. കൂട്ടത്തിലുണ്ടായിരുന്ന പുരുഷന്റെ തലക്കാണ് വെടിയേറ്റത്. വെടിയേറ്റ ആളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിലേക്ക് വിവരം വിളിച്ചു പറയുന്നത്. ആക്രമിച്ചതിന് ശേഷം ഭീകരർ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. 5 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നതെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.