‘വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വച്ചെന്ന് കള്ളസത്യവാങ് മൂലം നൽകി’; സർക്കാരിനെതിരെ ആശ വർക്കർമാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആശ വർക്കർമാർ. വേതനം സംബന്ധിച്ച് പഠിക്കാൻ കമ്മിറ്റിയെ വെച്ചെന്ന് ഹൈക്കോടതിയിൽ കള്ളസത്യവാങ് മൂലം നൽകിയെന്നാണ് ആശ വർക്കർമാർ ആരോപിക്കുന്നത്. സർക്കാർ ഹൈക്കോടതിയെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിച്ചുവെന്നും ആശ വർക്കർമാർ ആരോപിച്ചു. നാളിതുവരെയായി കമ്മിറ്റിയെ രൂപീകരിച്ചിട്ടില്ലെന്നും ആശാവർക്കർമാർ കുറ്റപ്പെടുത്തുന്നു. സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. പൊതുതാൽപര്യ ഹർജിയിലായിരുന്നു സർക്കാർ നിലപാട് അറിയിച്ചതെന്നും ആശ വർക്കർമാർ ആരോപിക്കുന്നു.

അതേസമയം, വേതന വര്‍ധന ഉള്‍പ്പടെ ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവരുന്ന രാപ്പകല്‍ സമരം അറുപത്തി ഒൻപതാം ദിവസത്തിലേക്ക് കടന്നു. സമാന്തരമായി നടക്കുന്ന നിരാഹാരസമരം ഇരുപത്തി ഒമ്പതാം ദിവസത്തിലേക്കും കടന്നു. ആശമാരുമായി ചര്‍ച്ചയ്ക്ക് പുതിയ സാഹചര്യം ഒന്നുമില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കുവരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം. ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന് കമ്മിറ്റിയെ നിയോഗിക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജുമായുള്ള അവസാനവട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഇതുവരെ ഇതുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ഈ മാസം 21 ന് സമരസമിതി ആദരമര്‍പ്പിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

By admin